മലപ്പുറത്ത് അമ്മയും മക്കളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്; നടന്നത് ആസൂത്രിത കൊലപാതകം; കൊന്നത് ഭർത്താവിന്റെ ക്വട്ടേഷൻ സംഘം; ആരോപണവുമായി മരിച്ച രഹ്നയുടെ അച്ഛൻ
മലപ്പുറത്ത് പോത്തുകല്ലിൽ അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യൻ (12), അർജുൻ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
രഹ്നയേയും മക്കളേയും പുറത്ത് കാണാത്തതിനെ തുടർന്ന് സമീപ വാസികൾ എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നാല് പേരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനീഷ് ആണെന്നും രാജൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
ബിനീഷിന്റെ ക്വട്ടേഷൻ സംഘമാണ് മകളെ കൊന്നത്. ബിനീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിർത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാൻ ബിനീഷ് കൊലപ്പെടുത്തുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജൻകുട്ടി വ്യക്തമാക്കി.