രാഹുലിൻറെ എംപി സ്ഥാനം റദ്ദാക്കാൻ ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹർജി തള്ളി സുപ്രീംകോടതി; ഒരു ലക്ഷം രൂപ പിഴ
രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ ഹർജി നൽകിയിട്ടും കോടതിയിൽ ഹാജരാകാത്തതിന് സരിതക്ക് കോടതി ഒരു ലക്ഷം രൂപ പിഴവിധിച്ചു.
തന്റെ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. വയനാടിന് പുറമേ അമേഠിയിലും സരിത പത്രിക നല്‍കിയിരുന്നു. പക്ഷേ ഹർജി നല്‍കിയിട്ട് ആരും ഹാജരാവാതിരുന്നതോടെയാണ് സരിതക്ക് പിഴ വിധിച്ചത്.