ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി

single-img
2 November 2020

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശിയും സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിക്കുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഇതുപോലുള്ള ആക്രമണങ്ങള്‍ സമാധാനവും സഹിഷ്ണുതയും സ്‌നേഹവും മനുഷ്യ ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങള്‍ക്ക് എതിരാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങള്‍ തമ്മില്‍ പുലര്‍ത്തുന്ന ബന്ധത്തെയും ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയും മോശമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍ നടന്നത് പോലുള്ള പ്രവൃത്തികള്‍ തീവ്രവാദത്തെ വളര്‍ത്തുന്നതാണെന്നും ക്രിമിനല്‍ പ്രവൃത്തികള്‍, ആക്രമണം, തീവ്രവാദം എന്നിവയെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ താന്‍ നിരാകരിക്കുന്നതായുമാദ്ദേഹം അറിയിച്ചു. മുസ്ലിംകള്‍ക്കിടയിലെ പവിത്രതയാണ് പ്രവാചകന്‍ മുഹമ്മദ് നബി പ്രതിനിധീകരിക്കുന്നതെന്നും, പക്ഷേ ഈ പ്രശ്‌നത്തെ ആക്രമണങ്ങളുമായും രാഷ്ട്രീയവല്‍ക്കരണവുമായും ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ ഫ്രാന്‍സും അറബ് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്‌കാരിക ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.