കാസര്‍കോട് ടാറ്റ ആശുപത്രി ഒക്ടോബർ 28ന് പ്രവർത്തനം ആരംഭിക്കും: മന്ത്രി കെകെ ശൈലജ
കാസര്‍കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച ആശുപത്രി ഒക്ടോബർ 28ന് പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പ്രവര്‍ത്തനം ആരംഭിച്ചാലുള്ള സുഗമമായ നടത്തിപ്പിന് ഒന്നാംഘട്ട മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങൾക്കായി 191 പുതിയ തസ്തികകളാണ് നേരത്തെ സംസ്ഥാനസര്‍ക്കാര്‍ പുതിയതായി സൃഷ്ടിച്ചത്.
ഇപ്പോഴുള്ള സാഹചര്യത്തില്‍ കൊവിഡ് ആശുപത്രിയായിട്ടാണ് പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കുകയെങ്കിലും പിന്നീട് ഇത് സാധാരണ ആശുപത്രിയായി പ്രവർത്തിക്കും. ഇതുവഴി കാസര്‍കോട് മേഖലയിലെ ചികിത്സാ സൗകര്യം വർദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍553 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.
നിർമ്മാണം പൂർത്തിയായ ശേഷവും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചിരുന്നു.