ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡിൽ 8.5 ലക്ഷം രൂപ പിടിച്ചു; പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന എന്നാരോപണം
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയിഡ്. റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്ത ഒരു കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.
ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
നടപടിയെ വിമര്‍ശിച്ച ശക്തി സിംഗ് ഗോഹില്‍ കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപി-ജെഡിയു സര്‍ക്കാരിന് അറിയാമെന്നും അതിനാലാണ് അവര്‍ ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍ നടത്തുന്നതെന്നും ശക്തി സിങ് പറഞ്ഞു. പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബിഹാര്‍ നിയമസഭാ പോര് കടുത്തു നില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ റെയ്ഡ് ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് തീര്‍ച്ചയാണ്. ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.