രാത്രി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടി പോലീസ്

single-img
22 October 2020

ശാസ്താംകോട്ടയിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അടൂർ തുവയൂർ പാലപ്പള്ളിൽ വീട്ടിൽ ഹരിശ്ചന്ദ്ര (38) നെയാണ് ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ താമസിച്ചിരുന്ന മാറനാട് മലയിൽനിന്ന് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

18-ന് രാത്രി ഒന്നോടെയായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കാനായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമഗ്രികൾ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയശേഷം ജനാലയിലൂടെ കൈകടത്തി വാതിൽ തുറന്ന് മുറിയിൽ കടന്നുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

രാത്രിയായതിനാൽ പെൺകുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന ഇയാളുടെ കാൽപ്പാടുകൾ പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് പിടികൂടുന്നതിന് സഹായകമായത്. എ.എസ്.ഐ. ഷാജഹാൻ, കെ.എ.പി.യിലെ നന്ദകുമാർ, ലഹരിവിരുദ്ധ സ്ക്വാഡ് എസ്.ഐ. രഞ്ചു, ആഷിർ കോഹൂർ, സജി ജോൺ, അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.