വില്ലേജ് ഓഫീസുകളിൽനിന്നും മറ്റും രേഖകൾ ശരിയാവാൻ വൈകുന്നതും, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലെ പിശകുകളും; കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്വാസ ധനവിതരണം നടന്നില്ല
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. പത്തുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധന സഹായം പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആശ്വാസ സഹായമായി ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ല. പണം ജില്ല കലക്ടർമാരുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പിൽനിന്ന് രേഖകൾ ശരിയാവാൻ വൈകുന്നതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിശകുകൾ തിരുത്താൻ സമയമെടുക്കുന്നതുമാണ് തടസ്സമാവുകുന്നത്.
മരിച്ചവരുടെ കൂടെ യാത്ര ചെയ്തവരാണ് രേഖകൾ ശരിയാക്കാൻ ഓഫീസുകളിൽ കയറിയിറങ്ങുന്നത്. ഇവരിൽ പലരും പരിക്കുകളുടെ പിടിയിലാണ്. കരിപ്പൂർ ദുരന്തത്തിൽ മരിച്ചത് 22 പേരാണ്.കൂടാതെ 150 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കാലിനാണ് ഏറെപേർക്കും ഗുരുതര പരിക്ക്. അഞ്ചുമുതൽ പത്തുവരെ ശസ്ത്രക്രിയകൾ കഴിഞ്ഞവരാണ് അധികവും. അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റ വയനാട് സ്വദേശി നൗഫൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. ഒന്നരമാസം കഴിഞ്ഞ് ഇനിയും ശസ്ത്രക്രിയ വേണം നൗഫലിന്. പരിക്കേറ്റവർക്ക് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നില്ല.
എന്നാൽ, എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇൻഷുറൻസ് അഡ്വാൻസായി പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും അടിയന്തരസഹായം ലഭ്യമായിട്ടുണ്ട്. വില്ലേജ് ഓഫിസുകളിൽനിന്നും മറ്റുമുള്ള രേഖകൾ ശരിയാവാൻ വൈകുന്നതാണ് സംസ്ഥാന സർക്കാരിന്റെ സഹായം വൈകാൻ കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ പേരുൾപ്പെടെ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ വന്ന പിശകുകൾ തിരുത്താൻ വൈകുന്നതും കാരണമാവുന്നുണ്ട്.