ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 23വരെ തടഞ്ഞ് ഹൈക്കോടതി

single-img
15 October 2020

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ഈ മാസം 23ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഉത്തരവ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പിന്നെന്തിനാണ് ശിവശങ്കറിന് ഇത്തരത്തിലൊരു സംരക്ഷണമെന്നും ഇ.ഡി. അഭിഭാഷകന്‍ ആരാഞ്ഞു.

ഒരുപാട് സ്വാധീനമുള്ള ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു. ആദ്യം കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേരത്തേ ആക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടതോടെ ഒക്ടോബര്‍ 23ലേക്ക് മാറ്റി. 23ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ശിവശങ്കറിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു ഹാജരായി.