പ്ലസ് ടു കഴിഞ്ഞ യുവതികള്‍ക്ക് 25000, ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000; വാഗ്ദാന പെരുമഴയില്‍ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

single-img
14 October 2020

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ ബീഹാര്‍ സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ ക്യാമ്പയിനുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വലിയ പ്രഖ്യാപനങ്ങളും അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കുന്നു.

പ്ലസ് ടു പാസായ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് ധനസഹായം നല്‍കുമെന്നാണ് നിതീഷ് കുമാറിന്റെ ഒരു പ്രധാന പ്രഖ്യാപനം. മുന്‍പൊക്കെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന്മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു, പക്ഷെ ഇപ്പോള്‍ ബീഹാറില്‍ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

നവീന സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ പോകുന്നത്. അതിനാല്‍ ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുമെന്നും ബീഹാറിലെ വിവിധ ഭാഗങ്ങളിലായി ഐഐടികളും ഐടിഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു എന്നും അദ്ദേഹം പറയുന്നു.

‘ചില രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ വന്നാല്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അവരുടെ ഭാര്യയ്ക്കും മകനും മകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി എല്ലാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്’,- നിതീഷ് കുമാര്‍ പറയുന്നു.