ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാച്ചു പിച്ചു തുറന്നു, അടച്ചു: ഒരേയൊരു വിനോദ സഞ്ചാരിക്കു വേണ്ടി മാത്രം
ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചുവാണ്. കോവിഡ് വ്യാപനത്തിനിടയിൽ വിനോദ സഞ്ചാര കേന്ദ്രം തുറന്നു. എന്നാൽ ഒരേയൊഒരു വിനോദയാത്രികനു വേണ്ടി മാത്രമാണ് ഈ വിനഏോദ സഞ്ചാര കേന്ദ്രം തുറന്നത് എന്നുള്ളതാണ് ഈ സംഭവം വാർത്താ പ്രാധാന്യം നേടാനുള്ള കാരണം.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെയും തുടർന്നുവന്ന ലോക്ക്ഡൗണിനെയും തുടർന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നുനൽകിയത്.ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവിൽ പോയ ഏകയാൾ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ബോക്സിംഗ് ഇൻസ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാർച്ചു മുതൽ പെറുവിൽ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചു സന്ദർശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുൻപാണ് ഇവിടെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. അതോടെ ഒരർത്ഥത്തിൽ ജെസി പെറുവിൽ പെട്ടുപോയി.
മൂന്നു ദിവസം മാച്ചു പിച്ചുവിൽ ചെലവഴിക്കാനാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ആ പദ്ധതി പൊളിഞ്ഞു. ഇതേതുടർന്ന് ജെസി പെറുവിൽ മാസങ്ങളോളം കുടുങ്ങുകയായിരുന്നു. ലോക് ഡൗണിനിടെ ഒരു പെറു ന്യൂസ്പേപ്പറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരാശ തുറന്നുപറഞ്ഞത്. ഇത് പ്രാദേശിക ടൂറിസം അതോറിറ്റിയുടെ ചെവിയിൽ എത്തുകയായിരുന്നു. ഇതോടെയാണ് ജെസിക്ക് മാച്ചു പിച്ചു സന്ദർശിക്കാൻ പ്രത്യേക അനുമതി നൽകാൻ പെറു സർക്കാർ തീരുമാനിച്ചത്.
മാച്ചു പിച്ചുവിൽ ആദ്യമായി സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങിയതയ് 1948ലാണ്. 1983-ൽ മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. വരുന്ന നവംബറിൽ വീണ്ടും മാച്ചുപിച്ചുവിലേക്ക് സന്ദർശകരെ കടത്തി വിടാനുള്ള തീരുമാനത്തിലാണ് സർക്കാർ.