പ്രോട്ടോകോൾ ലംഘനം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്: വി മുരളീധരനെതിരെ നടപടി ഉറപ്പ്; എംബസിയോട് വിശദീകരണം തേടി മോദി
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം പി.ആര്‍ മാനേജര്‍ സ്മിത മേനോൻ പങ്കെടുത്ത ദ്യശ്യങ്ങൾ പുറത്ത്. പങ്കെടുത്തത് മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാദം പൊളിയുകയാണ്. നയതന്ത്ര സംഘത്തിന്‍റെ ഭാഗമല്ലാത്ത സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ് ദൃശ്യങ്ങൾ പുറത്ത് വന്നത്.
കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്മിതാ മേനോന്‍ ഡയസില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്മിതാ മേനോനെ പ്രോട്ടോകോള്‍ ലംഘിച്ചാണ് മുരളീധരന്‍ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രസംഗിക്കുന്ന സമയത്ത് സ്മിത പിറകില്‍ നോക്കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വിദേശകാര്യ വകുപ്പിന്റെ യു ട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. 2019 നവംബര്‍ എട്ടിനാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്.
ബിജെപിക്കുള്ളിലും പുറത്തും കേന്ദ്രമന്ത്രിക്കെതിരെ സ്മിതാ മേനോൻ ചർച്ചയായതോടെ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍.കമ്പനി മാനേജര്‍ സ്മിതാമേനോന് പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാണിച്ച് ലോക്താന്ത്രിക യുവജനതാദള്‍ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്.
വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്. നയതന്ത്ര പ്രോട്ടോക്കോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്. അതേസമയം മാധ്യമ പ്രവര്‍ത്തക എന്ന രീതിയിലാണ് സ്മിതാമേനോന്‍ പങ്കെടുത്തതെന്നായിരുന്നു വി മുരളീധരന്റെ വിശദീകരണം.