കമല കമ്മ്യൂണിസ്റ്റ്, ജോ ബൈഡൻ വിജയിച്ചാൽ കമല പ്രസിഡൻ്റാകുമെന്ന് ട്രംപ്
ഡെമോക്രാറ്റിക് വൈസ്പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചാൽ കമലാ ഹാരിസ് ഒരു മാസത്തിനുള്ളിൽ പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കൻ വൈസ്പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള സംവാദത്തിൽ റിപ്പബ്ലിക്കൻ മൈക്ക് പെൻസും എതിരാളി കമലാ ഹാരിസും കോവിഡിനെച്ചൊല്ലി ഏറ്റുമുട്ടൽ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ട്രംപ്.
അവർ കമ്മ്യൂണിസ്റ്റാണ്. സോഷ്യലിസ്റ്റ് അല്ല. സോഷ്യലിസ്റ്റിനും അപ്പുറമാണ്- ട്രംപ് കമലാ ഹാരിസിനെ കുറിച്ചു പറഞ്ഞു. വാദത്തിൽ കമല ഹാരിസീന്റെ പ്രകടനം തീർത്തും മോശമായിരുന്നെന്നും ട്രംപ് പറഞ്ഞു.
അവരുടെ കാഴ്ചപ്പാടുകൾ നോക്കൂ. കൊലപാതകികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴിക്കാൻ അനുവദിക്കുന്നതിനായി അതിർത്തികൾ തുറക്കാൻ ആഗ്രഹിക്കുന്ന ആളാണ് കമല ഹാരിസെന്നും ട്രംപ് കുറ്റപ്പെടുത്തി.