‘അത്തരം സ്ത്രീകളുടെ മൃതദേഹങ്ങള്‍ കാണുന്നത് ചോളപ്പാടത്തും ഓവുചാലിലുമൊക്കെയാണ്’; ഹാഥ്രസ് ഇരയെ അധിക്ഷേപിച്ച് ബിജെപി നേതാവ്
ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്. ‘ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളപ്പാടത്തും കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?’- ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് രഞ്ജിത്ത് ബഹാദൂര്‍ ശ്രീവാസ്തവയാണ് ഇത്തരം പരാമർശവുമായി രംഗത്തെത്തിയത്. രാജ്യം മുഴുവൻ ഹാഥ്രസ് സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രതിഷേധവുമായി രംഗത്ത് എത്തുമ്പോൾ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതിനോടൊപ്പം മേല്‍ജാതിക്കാരായ പ്രതികള്‍ നാലുപേരും നിരപരാധികളാണെന്നും രഞ്ജിത്ത് ബഹാദൂര്‍ ശ്രീവാസ്തവ അവകാശപ്പെടുന്നു.
കസ്റ്റഡിയിലെടുത്ത നാല് പേരേയും വിട്ടയയ്ക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. അവര്‍ നാല് പേരും നിരപരാധികളാണെന്നും അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ ആ ചെറുപ്പക്കാര്‍ മാനസികമായി തകരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് തിരിച്ചുനല്‍കുമെന്നും ഇയാള്‍ ചോദിച്ചു. ബി.ജെ.പി നേതാവ് രഞ്ജിത്ത് ബഹാദൂര്‍ ശ്രീവാസ്തവക്കെതിരെ ഇതിനോടകം 44 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളില്‍പ്പെട്ടയാളാണ് ശ്രീവാസ്തവ.
യു.പിയിലെ ഹാഥ്രസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30ന് ഡൽഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.