74 വയസ്സ്, കൊളസ്ട്രോൾ, 111 കിലോ ശരീരഭാരം: കോവിഡ് പിടിപെട്ട ട്രംപിന് ഭീഷണിയാകുന്നത് ഇവ


കോവിഡ് 19 ബാധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര തലത്തിൽ നിലവിൽ വാർത്തയായിരിക്കുന്നത്. മേരിലാന്റിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ട്രംപിനെ സംബന്ധിച്ച് വരും ദിവസങ്ങൾ നിർണായരമാണെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
അതമസമയം കോവിഡ് പോസിറ്റീവായതിന് ശേഷവും ട്രംപ് ആശുപത്രിയിലേക്ക് മാറാൻ ആദ്യം തയാറായില്ലെന്നും ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു.
നിലവിൽ പനിയും ചുമയുമാണ് അദ്ദേഹത്തെ അലട്ടുന്നുന്നത്. രോഗത്തിന് എളുപ്പം പ്രവേശിക്കുവാൻ കഴിയുന്ന ശരീര പ്രകൃതിയാണ് ട്രംപിനെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. 74 വയസുകാരനായ യുഎസ് പ്രസിഡന്റിന് ജീവിതശൈലീ രോഗങ്ങളും അമിത ശരീരഭാരവും വലിയ ഭീഷണി ഉയർത്തുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന് 111 കിലോഗ്രാം തൂക്കമുണ്ട്. ഒപ്പം കൊളസ്ട്രോൾ പോലുള്ള ജീവിതശൈലീ രോഗങ്ങളും അദ്ദേഹത്തെ വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂണിൽ പ്രസിഡന്റിന് നടത്തിയ പതിവ് പരിശോധനയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രായവും അസുഖങ്ങളും പരിഗണിച്ചാൽ അദ്ദേഹം ഹൈ റിസ്ക് വിഭാഗത്തിലുള്ള രോഗിയാണെന്നുള്ളതാണ് ഡോക്ടർമാരെ ആശങ്കയിലാക്കുന്നത്. യുഎസിലെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം അമിതഭാരമുള്ള 48 ശതമാനം കോവിഡ് ബാധിതരും മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.
ഹെെറിസ്ക് വിഭാഗത്തിലുള്ളവർക്ക് രോഗം പിടിപെട്ട് അഞ്ച് മുതൽ ഏഴ് ദിവസം കഴിയുമ്പോഴാണ് ആരോഗ്യസ്ഥിതി മോശമാകുന്നത്. ഇത് പരിഗണിച്ചാണ് ട്രംപിന് വരും ദിവസങ്ങൾ നിർണായകമാണെന്ന വിലയിരുത്തൽ ഡോക്ടർമാർ നടത്തുന്നത്. അതേസമയം പുകവലിയും മദ്യപാനവും പോലുള്ള ദുശീലങ്ങൾ ഇല്ലാത്തയാളാണ് ട്രംപ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുമെന്നും അതിനാൽ ആശങ്ക വേണ്ടെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്.