കോവിഡ് സ്ഥിരീകരിച്ച ട്രംപിന് മരണാശംസകൾ നേർന്ന് ട്വിറ്ററിൽ ട്വീറ്റുകൾ നിറയുന്നു: ആ `പ്രതീക്ഷ´ തെറ്റാണെന്ന് ട്വിറ്റർ
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനു പിന്നാലെ ട്രംപിൻ്റെ മരണം പ്രതീക്ഷിക്കുന്ന ട്വീറ്റുകള്‍ ട്വിറ്ററിൽ നിറയുകയാണ്.
ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. അതിനു പിന്നാലെയാണ് മരണാശംസകൾ നേർന്ന് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ട്വിറ്റർ.
72 കാരനായ ട്രംപിന് മരണ ആശംസകളും തമാശകളും നിറഞ്ഞ ട്വീറ്റുകള്‍ക്ക് എതിരെയാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നിറഞ്ഞതോടെ ട്രംപിന്റെ മരണ ആശംസകള്‍ പങ്കിടുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിക്കഴിഞ്ഞു.
മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമിന്റെ നയങ്ങള്‍ക്ക് പ്രസിഡൻ്റിൻ്റെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ എതിരാണെന്നും ഇത്തരത്തില്‍ ട്വീറ്റുകള്‍ പങ്കുവെയ്ക്കുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടേക്കാം. മരണമോ പ്രസിഡന്റിന് ശാരീരിക ഉപദ്രവമോ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ട്വിറ്റർ പറയുന്നുണ്ട്.
അത്തരത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന അക്കീണ്ടുകള്‍ ഓട്ടോമാറ്റിക് ആയി തന്നെ സസ്‌പെന്‍ഡ് ആയിപ്പോകുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.