അവര്‍ ഠാക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്: ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരൻ

single-img
3 October 2020

ഈ ബഹളങ്ങളെല്ലാം അടങ്ങുമ്പോൾ അവര്‍ വന്ന് ഞങ്ങളോട് പ്രതികാരം ചെയ്യുമെന്ന് ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മുറസഹോദരന്‍ സഞ്ജീവ്. അവര്‍ ഠാക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്” – സഞ്ജവ് പറയുന്നു. 

അവര്‍ ഞങ്ങളെ നിരന്തരം ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പേടിച്ചാണ് ഞങ്ങള്‍ കഴിയുന്നതെന്നും.സഞ്ജീവ് പറഞ്ഞു. ‘ഇപ്പോള്‍ ഞങ്ങള്‍ക്കു വേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുകയാണെന്നും അവരാണ് അവളുടെ മൃതദേഹം ബലംപ്രയോഗിച്ചു കൊണ്ടുപോയി സംസ്‌കരിച്ചതെന്നും സഞ്ജീവ് പറഞ്ഞു. 

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്. ഈ പൊലീസ് ഞങ്ങള്‍ക്ക് എന്ത് സംരക്ഷണം തരാനാണ്. അവരും ഞങ്ങളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്- സഞ്ജീവ് പറഞ്ഞു.

ഞങ്ങളുടെ ജീവിതം മാറിമറിയുകയാണ്. അവളുടെ  മാതാപിതാക്കള്‍ക്കു വേണ്ടത് കുറ്റവാളികളെ ശിക്ഷിക്കുകയാണ്. അവരെ തൂക്കിലേറ്റണം. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു വലിയ പ്രതീക്ഷയൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കു പോവുകയാണെന്ന ഭയത്തിലാണ് പെൺകുട്ടിയുടെ കുടുംബം. അതേസമയം പെണ്‍കുട്ടിയുടെ മരണത്തിനു നഷ്ടപരിഹാരമായി കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ പണം കൊണ്ട് എന്തു ചെയ്യാനാണെന്ന് സഞ്ജീവ് ചോദിക്കുന്നത്.