ഹത്രാസ്: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ രാഹുലിനും പ്രിയങ്കയ്ക്കും പോകാന്‍ അനുമതി
യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് യാത്രാനുമതി നൽകി പോലീസ്. രാഹുൽ, പ്രിയങ്ക ഉൾപ്പെടെ അഞ്ച് പേര്‍ക്കാണ് നിലവിൽ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ഡൽഹി- യുപി അതിർത്തിയില്‍ രാഹുലിനെ പോലീസ് തടഞ്ഞിരുന്നു. നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമാജ്‌വാദി പാർട്ടിയുടെ നേതാവ് അഖിലേഷ് യാദവും ഇന്ന് ഹത്രാസ് സന്ദർശിക്കും. രാഹുൽ ഉൾപ്പെടുന്ന പ്രതിപക്ഷ സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്.
ഇപ്പോഴും ഡൽഹി- യുപി അതിർത്തിയിൽ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കമ്പനി പോലീസും സ്ഥലത്തുണ്ട്. രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന വാഹനം ഓടിക്കുന്നത് പ്രിയങ്കയാണ്.ഇന്നത്തേത് ഉൾപ്പെടെ രണ്ടാം തവണയാണ് ഇരുവരും ഹത്രാസിലേക്ക് പോകാൻ ശ്രമിക്കുന്നത്.