സംസ്ഥാനത്താകെ നിരോധനാജ്ഞ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ, നിരോധനാജ്ഞയോട് യോജിപ്പില്ലെന്ന് ബിജെപി; കോൺഗ്രസ്സിൽ ഭിന്നത
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടർമാർ ഉത്തരവിറക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിലെ ഇളവിലും കളക്ടർമാർ വ്യക്തത വരുത്തും, മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയത്.
നിരോധനാജ്ഞ ഏർപ്പടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. 144 പ്രഖ്യാപിച്ചത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിരോധനാജ്ഞ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസം. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അധികാരമില്ലാതെയാണെന്ന് കെ മുരളീധരന് എംപി ആരോപിച്ചു. സര്‍വകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. യുഡിഎഫിന്റെ പരിപാടികള്‍ തടയാനാണ് സര്‍ക്കാരിന്റെ ശ്രമം എന്നാണ് സംശയം. കണ്ടെയ്മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കോൺഗ്രസ്സ് പാര്‍ട്ടി യോഗങ്ങള്‍ വിളിക്കും. നൂറു പേര് പങ്കെടുക്കുകയും ചെയ്യും. കേസെടുക്കുകയാണെങ്കില്‍ എടുക്കട്ടെ എന്നും അഞ്ചെട്ട് മാസങ്ങള്‍ള്‍ക്ക് ശേഷം കൈകാര്യം ചെയ്തോളമെന്നും മുരളീധരന് പറഞ്ഞു.
എന്നാൽ കെ മുരളീധരന്റെ നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി. 144 പ്രഖ്യാപിച്ചതില്‍ സര്‍ക്കാരിനെ മുല്ലപ്പള്ളി പിന്തുണച്ചു. ഈ മാസം 31 വരെ സഹകരിക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിപാടികള്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതു നിരോധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഒൻപതു മുതൽ നിയന്ത്രണം നിലവിൽ വരും. ഒക്ടോബർ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ വിവാഹത്തിന് 50 പേർക്കും മരണാനന്തരചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.