ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയതിൽ അപാകതയില്ല, പൂർണ്ണമായും സഹകരിക്കും: മുരളീധരനെ തള്ളി മുല്ലപ്പള്ളി
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രഗഗത്ത്. 144 പ്രഖ്യാപിച്ചതിൽ അപാകതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ നടപടി നിയമവിരുദ്ധമെന്ന കെ. മുരളീധരന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ അതിനെ തള്ളി രംഗത്തെത്തിയത്.
മുരളീധരൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവുമായി ഈ മാസം 31 വരെ സഹകരിക്കുമെന്നും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലകളിലെ സാഹചര്യം നോക്കി കളക്ടർമാർ ഉത്തരവിറക്കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ആരാധനാലയങ്ങളിലെ ഇളവിലും കളക്ടർമാർ വ്യക്തത വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടുന്നതു നിരോധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഒൻപതു മുതൽ നിയന്ത്രണം നിലവിൽ വരും. ഒക്ടോബർ 31നു രാത്രി വരെ തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.