പ്രതികൾ പള്ളി പൊളിക്കുന്നത് തടയാനാണ് ശ്രമിച്ചതെന്ന് കോടതി: തകർത്തത് ആൾക്കൂട്ടം
ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതേവിട്ടുകൊണ്ട് ലക്നൗ പ്രത്യേക സിബിഐ കോദടതി വിധി പുറപ്പെടുവിച്ചു. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഗുഡാലോചനയ്ക്കു തെളിവില്ലെന്നും പ്രതിപ്പട്ടികയിലുള്ളവർ പള്ളി പൊളിക്കുന്നത് തടയാനാണ് ശ്രമിച്ചതെന്നും കോടതി പറഞ്ഞു.
വിധി പ്രസ്താവത്തിനു മുന്നോടിയായി ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. ലക്‌നൗവിലെ സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് കോളിളക്കമുണ്ടാക്കിയ കേസില്‍ വിധി പ്രസ്താവനം നടത്തിയത്.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബറി മസ്ജിദ്, ദീര്‍ഘനാള്‍ നീണ്ടുനിന്ന മത-രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ തകര്‍ക്കപ്പെട്ട കേസില്‍ 27 വര്‍ഷത്തിനു ശേഷമാണ് പ്രത്യേക കോടതി വിധി പറയുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് രാജ്യത്ത് ഒട്ടേറെ വര്‍ഗീയ കലാപത്തിനു വഴിവച്ചിരുന്നു.
രാജ്യത്തിൻ്റെ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. എല്ലാ പ്രതികളും വിധി പ്രസ്താവ സമയത്ത് ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും അദ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും എത്തിയില്ല.
കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോവിഡ് ചികിത്സയിലാണ്. പ്രായധിക്യവും കോവിഡ് പ്രോട്ടോക്കോളും മൂലം എത്താനാവില്ലെന്നാണ് അദ്വാനിയും ജോഷിയും അറിയിച്ചത്. മഹന്ത് നൃത്യഗോപാല്‍ ദാസും നേരിട്ടു ഹാജരായില്ല.
വിനയ് കത്യാര്‍, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, ധരംദാസ്, വേദാന്തി, ലല്ലു സിങ്, ചംപത് റായി, പവന്‍ പാണ്ഡേ തുടങ്ങി 27 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു.
2003ല്‍ റായ്ബറേലിയിലെ വിചാരണക്കോടതി അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. 2010ല്‍ അലഹാബാദ് ഹൈക്കോടതി ഈ വിധി ശരിച്ചു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ അനുവദിച്ച സുപ്രീം കോടതി 2017ല്‍അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു.