ട്രംപിന് തിരിച്ചടി; ടിക് ടോക്ക് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്റ്റേ
അമേരിക്കയില്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് സ്റ്റേ. ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിന് എതിരെയാണ് കോടതി നടപടി.
വാഷിംഗ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നടപടി.
ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബെറ്റ്ഡാൻസിന് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള നടപടി എടുത്തത്.
തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നവംബര്‍ 12 വരെ അപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരുന്നു.