ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടയിലല്ല: പൊലീസിനെ പ്രതിസ്ഥാനത്തു നിർത്തി ഫോറൻസിക് റിപ്പോർട്ട്
മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയാണെന്ന പൊലീസ് വാദം പൊളിയുന്നു. ജലീലിൻ്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പശാലീസിനു നേരെ സംശയങ്ങളുയരുന്നത്.
വയനാട് വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വെച്ച് കൊല്ലപ്പെട്ട ജലീലിൻ്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ഹാജരാക്കിയ വെടിയുണ്ടകള്‍ എല്ലാം പൊലീസിൻ്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നാണ് പൊലീസ് അന്ന് പറഞ്ഞിരുന്നത്. ജലീലിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരന്‍ സി പി റഷീദ് പ്രതികരിച്ചു. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ജലീലിനെ കൊലപ്പെടുത്തിയതാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബന്ധുക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉള്‍പ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിൻ്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടുവെന്നും ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയെന്നുമാണ് പൊലീസ് വാദം.
തണ്ടര്‍ബോള്‍ട്ടും ഒപ്പം ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ താമസക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും പൊലീസ് പറയുന്നു. റിസോര്‍ട്ടിനുളളിലെ മീന്‍കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി പി മൊയ്തീന്റെ സഹോദരനാണ് ജലീല്‍. 2014 മുതലാണ് ജലീല്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം കൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.