‘പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?’; വി.ഡി സതീശന്‍

single-img
27 September 2020

ജമാഅത്ത് ഇസ്ലാമിയുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ കോടിയേരിക്കെതിരെ രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയപരമാണെന്നും ഇങ്ങനെ പച്ചക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കുന്നതെന്നും വി.ഡി സതീശന്‍ ചോദിക്കുന്നു.

വി.ഡി സതീഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

ജമാഅത്ത് ഇസ്ലാമിയുമായി ചേര്‍ന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓര്‍മ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിന്‍തുണ കൊടുത്തത് സി പി എമ്മിനായിരുന്നു )
ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയും അമിത് ഷായും ഉയര്‍ത്തിയത്. അതായത് കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീമായ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന്.
ഇതുപോലെ പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നത്?