തിരുവനന്തപുരത്ത് കെടി ജലീൽ വിഷയത്തിൽ പൊലീസ് ഇതുവരെ ജലപീരങ്കിയിലൂടെ ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ ജലം
ഭരണസിരാ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻഒരു ദിവസം ശരാശരി ഒഴുക്കുന്നത് 288000 ലക്ഷം ലിറ്റര്‍ വെള്ളം. മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ പൊലീസ് ജലപീരങ്കികള്‍ പ്രയോഗിക്കുമ്പോള്‍. ഇതു വരെ ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ വെള്ളമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ജലപീരങ്കിയുടെ മുകളില്‍ ഘടിപ്പിച്ച രണ്ടു ഗണ്ണുകൾ വഴി ഒരു മിനിറ്റില്‍ 2000 മുതല്‍ 10000 ലീറ്റര്‍ വേഗത്തില്‍ വെള്ളം ചീറ്റാന്‍ കഴിയും.കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍, പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് ജലപീരങ്കിയാണ്. പലപ്പോഴും വെള്ളം തീരുമ്പോള്‍ നിറയ്ക്കാന്‍ തോട്ടിലേക്കും പുഴയിലേക്കുമാണ് പോകുന്നതെന്ന ആക്ഷേപമാണ് ചില മാധ്യമങ്ങൾ ഉയർത്തുന്നത്.
ഹെെഡ്രോളിക് സംവിധാനത്തിലൂടെയാണ് ജലപീരങ്കികൾ പ്രവർത്തിക്കുന്നത്. 150 മീറ്റര്‍ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കാനും വീഴ്ത്താനും ഹൈഡ്രോളിക് സംവിധാനത്തിലൂടെ കഴിയും. എന്നാലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരായതിനാല്‍ ശക്തിയും വേഗവും കുറച്ചാണ് പലപ്പോഴും ജലപീരങ്കികൾ പ്രയോഗിക്കുന്നത്.
ജലപീരങ്കികൾ യഥാർത്ഥ ശക്തിയില്‍ ആഞ്ഞു വീശിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമരക്കാര്‍ ഒന്നടങ്കം വീണുപോകുമെന്നുള്ളതാണ് യാഥാർത്ഥ്യം. സംസ്ഥാനത്ത് 12 ജലപീരങ്കികളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ രണ്ടെണ്ണം വീതമുണ്ട്.