ആര്‍എസ്എസ് പ്രവർത്തകരിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ശാഖാ പ്രവർത്തനം തുടരുന്നതിൽ ആശങ്ക

single-img
19 September 2020

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ശാഖാ പ്രവർത്തനം തുടരുന്നതിൽ ആര്‍എസ്എസ് പ്രവർത്തകരിൽ ആശങ്ക. കഴിഞ്ഞ മാർച്ചിൽ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പ്രവർത്തനം നിർത്തി വച്ചിരുന്നത്. ഈ മാസം ആദ്യവാരം മുതൽ ശാഖാ പ്രവർത്തനം പുനരാരംഭിക്കണമെന്ന് രാജ്യത്തെ എല്ലാ ശാഖകൾക്കും ആര്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇപ്പോൾ മുടങ്ങാതെ എല്ലാ ജില്ലയിലും ശാഖാ പ്രവർത്തനം തുടരുകയാണ്.

സാമൂഹ്യ അകലം പാലിച്ച് മാത്രമേ സംഘം ചേരാൻ പാടുള്ളൂ എന്നും വ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ ശാഖാ പ്രവർത്തനം പരിമിതപ്പെടുത്തണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം മൂലം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് പ്രവർത്തകരിൽ ആശങ്കയ്ക്ക് കാരണം എന്നാണ് റിപ്പോർട്ട്.

അതേസമയം, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒമ്പത് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവരെ നാഗ്പൂരിലെ സ്വകാര്യ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍എസ്എസ് വൃത്തങ്ങൾ അറിയിച്ചു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും നിലവില്‍ സ്ഥലത്തില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ആസ്ഥാന മന്ദിരം അണുവിമുക്തമാക്കി.