അതിസമ്പന്നർക്ക് മാത്രം യാത്രചെയ്യാൻ ഇന്ത്യയിൽ ആദ്യ സ്വകാര്യ വിമാന ടെര്‍മിനല്‍ തുറന്നു
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അതിസമ്പന്നര്‍ക്കായി മാത്രം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ വിമാന ടെര്‍മിനല്‍ തുറന്നു. ഇന്ത്യയിലെ അതിസമ്പന്ന പട്ടികയില്‍പെട്ട സമ്പന്നര്‍ ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.
പുതിയ തീരുമാനം വഴി ബസിനസ് ജെറ്റ്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് കൂടുതല്‍ എളുപ്പമാകും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ വിമാന സര്‍വീസ് അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 900 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. നിലവിലെ കോവിഡ് കാലത്ത് സ്വകാര്യ വിമാനങ്ങളുടെ സര്‍വീസ് വര്ദ്ധിച്ചിരുന്നതും സ്വകാര്യ വിമാന ടെര്‍മിനല്‍ തുറക്കാൻ അനുമതി നൽകാൻ കാരണമായിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 വിമാനങ്ങള്‍ക്ക് ഒരു ദിവസം പുതിയ ടെര്‍മിനല്‍ വഴി സര്‍വീസ് നടത്താൻ സാധിക്കും. ഇതിന് പുറമെ ഒരു മണിക്കൂറില്‍ 50 യാത്രക്കാരെയും കൈകാര്യം ചെയ്യാനും കഴിയും. അതേസമയം രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ 2018 വരെ 116 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.