ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന പരാതിക്കിടയിൽ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് മലയാള മാധ്യമം
മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ല എന്ന പരാതിക്കിടയിൽ അദ്ദേഹത്തിൻ്റെ അഭിമുഖം പ്രസിദ്ധീകരിച്ച് രാഷ്ട്രദീപിക. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ലെന്നും ഓടിയൊളിക്കുകയാണെന്നുമുള്ള ആരോപണം ഉയരുന്നതിനിടയിലാണ് രാഷ്ട്രദീപികയോട് അദ്ദേഹം സംസാരിക്കാൻ തയാറായത്.സ്വർണക്കടത്തു കേസിലെ പ്രതികളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
ഒരന്വേഷണത്തെയും ഭയക്കുന്നില്ല. അന്വേഷണ ഏജൻസികൾ ഇനി വിളിച്ചാലും മൊഴികൊടുക്കാൻ സധൈര്യം പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുമായുള്ളതു കോണ്സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലുള്ള പരിചയം മാത്രം. അന്വേഷണം പൂർത്തിയാകുന്പോൾ തന്റെ സത്യസന്ധത എല്ലാവർക്കും ബോധ്യമാകും. മൊഴികൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ പോയത് മുഖ്യമന്ത്രിയെ അറിയിച്ചശേഷമായിരുന്നുവെന്നും ജലീൽ പറഞ്ഞു.
താൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് മുസ്ലിം ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ എന്നിവർ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മുതലാളിയുടെ ബെൻസ് കാറാണ് മഞ്ഞളാംകുഴി അലി സ്ഥിരമായി ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളുടെ വാഹനങ്ങൾ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് ആദ്യ സംഭവമല്ലെന്നും ജലീൽ പറഞ്ഞു.
താൻ പോയത് മാധ്യമ പ്രവർത്തകർ അറിഞ്ഞില്ല എന്ന കാരണത്താലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇടതുപക്ഷത്തേക്ക് പോയതു മുതൽ ലീഗ് തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം എംഎൽഎയും ലീഗ് നേതാവുമായ എം.സി.കമറുദീനെതിരേ കോടികളുടെ തട്ടിപ്പ് കേസുണ്ടായിട്ടും അദ്ദേഹത്തോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെടുന്നില്ലെന്നും ജലീൽ പറഞ്ഞു.
പലപ്പോഴായി എത്രയോ ആരോപണങ്ങൾ തന്റെ പേരിൽ ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഉന്നയിച്ചു. പക്ഷേ, അതൊന്നും ശരിയാണെന്ന് തെളിയിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അപായപ്പെടുത്താൻ കാർ കുറുകെ കൊണ്ടിട്ട് സമരം ചെയ്ത രീതി കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണെന്നും ഞായറാഴ്ച വൈകിട്ടത്തെ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചവരുടെ സംഘടനാ നേതൃത്വം ഇത്തരം സമരം ശരിയാണോയെന്നു സ്വയം വിലയിരുത്തണമെന്നും ജലീൽ പറഞ്ഞു.. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അംഗീകരിക്കുന്നുവെന്നും ജലീൽ വ്യക്തമാക്കി.