ഞാന്‍ ക്വാറന്‍റൈനിലായിരുന്നെന്ന വാർത്ത നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി?; മനോരമയുടെ വ്യാജ വാര്‍ത്തക്കെതിരെ മന്ത്രി ഇപി ജയരാജന്‍റെ ഭാര്യ
മനോരമയില്‍ താൻ ക്വാറന്‍റൈൻ ലംഘിച്ചെന്നരീതിയില്‍ വന്ന വാർത്ത വ്യാജമാണെന്ന് മന്ത്രി ഇപി ജയരാജന്‍റെ ഭാര്യ കെപി ഇന്ദിര. ” ഞാന്‍ ക്വാറന്‍റൈനിലായിരുന്നെന്ന വാർത്ത നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്നും താൻ ക്വാറന്‍റൈനിലായിരുന്നില്ലെന്നും വാർത്ത നൽകുന്നതിന് മുമ്പ് സത്യാവസ്ഥ അന്വേഷിക്കായിരുന്നെന്നും അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിച്ചു. ഇന്ന് വന്ന മനോരമ പത്രത്തിൽ ഒരു വ്യാജ വാർത്തയുണ്ടായിരുന്നു എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കെപി ഇന്ദിര വാർത്തയ്ക്കെതിരെ രംഗത്തെത്തിയത്.
‘ഞാൻ എവിടെയും ക്വാറന്‍റൈൻ നിയമം ലംഘിച്ചിട്ടുമില്ല, എവിടെയും ക്വാറന്‍റൈനിലിരുന്നുമില്ല, എനിക്ക് ക്വാറന്‍റൈൻ ഉണ്ടായിട്ടിരുന്നുമില്ല’ അവർ വീഡിയോയില്‍ പറഞ്ഞു. അവസാന ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വന്നത്. മിനിസ്റ്റർ ക്വാറന്‍റൈനിലാണ്, ഞാനായിരുന്നു വീട്ടിലെ എല്ലാ ജോലികളും ചെയ്തത്, ഇവിടെ ആരും വരാറില്ല. അത്തരത്തിലുള്ള എന്നെക്കുറിച്ച് ഇത്രയും മോശമായ വാർത്ത മനോരമയ്ക്ക് എങ്ങനെ കൊടുക്കാൻ കഴിഞ്ഞെന്ന് എനിക്കറിയില്ല.
വാര്‍ത്ത നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത് ഞാൻ ക്വാറന്‍റൈനിലായിരുന്നെന്ന്, ഒരുതവണ വിളിച്ച് അന്വേഷിച്ച് കൂടായിരുന്നോ? നിങ്ങൾ ക്വാറന്‍റൈനിലാണോ എന്ന് എന്നെ വിളിച്ച് ചോദിക്കാമായിരുന്നു ഇത്രയും വലിയൊരു വാർത്ത കൊടുക്കുന്ന സമയത്ത്. ഇതുപോലെ നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീ എന്ന നിലയിൽ ഒരു പരിഗണന പോലും എനിക്ക് തന്നില്ല- കെപി ഇന്ദിര പറയുന്നു.
അതേസമയം കഴിഞ്ഞ വ്യാഴാഴ്ച താൻ ബാങ്കിൽ പോയിരുന്നതായും രണ്ട് പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവർക്ക് കൊടുക്കാനായി ആഭരണങ്ങളെടുക്കാനാണ് ബാങ്കിൽ പോയതെന്നും അവർ പറഞ്ഞു. സ്വന്തം പേരക്കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നത് ഇത്രയും മോശമായ പ്രവൃത്തിയാണോയെന്നും എന്താണ് നിങ്ങൾ എഴുതിയിരിക്കുന്നതെന്നും ചേദിച്ച അവർ ഈ സമയത്തൊന്നും ക്വാറന്‍റൈൻ ഉണ്ടായിരുന്നില്ലെന്നും അറിയിച്ചു.
സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ മന്ത്രി ഇപി ജയരാജന്‍റെ ഭാര്യ ക്വാറന്‍റൈൻ ലംഘിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇന്ദിര ഇത്തരത്തില്‍ ഒരു വിശദീകരണവുമായെത്തിയിരിക്കുന്നത്.