ഇന്ധന വിലയുടെ നിര്‍ണ്ണയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധി; ഇടപെടില്ലെന്ന് സുപ്രീം കോടതി

single-img
8 September 2020

രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ മലയാളിയായ അഡ്വ. ഷാജി കെ കൊടന്‍കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ഇന്ത്യയില്‍ പൊതുമേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനികള്‍ വരെ ഓരോ ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഹര്‍ജി അനുവദിക്കാനാകില്ലെന്നും അഥവാ ഹര്‍ജിയുമായി മുന്നോട്ട് പോയാല്‍ ചിലവ് അടക്കം പിഴ ചുമത്തുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ പിന്മാറി.