അരുണാചൽ പ്രദേശിൽ ചെെനീസ് സംഘം അഞ്ചു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി: തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി എംഎൽഎ
ഇന്ത്യ- ചെെന ബന്ധം വീണ്ടും വഷളാകുന്നതായി റിപ്പോർട്ടുകൾ. അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ചൈനീസ് സൈന്യം അഞ്ച് ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പ്രസാദ് റിഗ്ലിങിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്.
ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ചൈനക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്നും എംഎല്‍എ നിനോങ് എറിങ് ആവശ്യപ്പെട്ടു.