കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കൊവിഡ്; 2433 പേര്‍ക്ക് സമ്പര്‍ക്കം; രോഗവിമുക്തി 2111
കേരളത്തിൽ ഇന്ന് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 61 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 2111പേര്‍ക്കാണ് രോഗവിമുക്തി.
ഇന്ന് മാത്രം സംസ്ഥാനത്ത് 11 മരണം സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു.
നിലവില്‍ 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് റീജിയണൽ ടെസ്റ്റിങ് ലാബിന്റെ ഉദ്‌ഘാടനം ഈ വരുന്ന ഞായറാഴ്ച കോഴിക്കോട് മലാപറമ്പിൽ നടക്കും. ഇതോടുകൂടി 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉൾപ്പെടെ സംസ്ഥാനത്താകെ 33 ലാബുകളിൽ കോവിഡ് ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ഇതിനെല്ലാം പുറമേ 800 ഓളം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്. ലാബ് സൗകര്യം കൂടിയത് പരിശോധനകൾ വർദ്ധിപ്പിക്കാന്‍ കാരണമായി.
തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ തലസ്ഥാന ജില്ലയിൽ തന്നെയാണ്. ഇവിടെ ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തപ്പോള്‍ 590 പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് ഇത് വിരൽചൂണ്ടുന്നത് എന്ന് അദ്ദേഹം പറഞ്ഞു..