ഖുർആൻ കത്തിക്കാനുള്ള റാലി തടഞ്ഞു: സ്വീഡനിൽ വൻ കലാപം

single-img
30 August 2020

തീവ്രവലതുപക്ഷ രാഷ്ട്രീയക്കാർ വിശുദ്ധ ഖുർആൻ അഗ്നിക്കിരയാക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ റാലി തടഞ്ഞതിനെ തുടർന്ന് സ്വീഡനിൽ വൻകലാപം. പൊതുമുതലുകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചു. നിരവധി പോലീസുകാർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച രാവിലെ 300 പേർ റാലി നടത്തി ഖുർആൻ കോപ്പി കത്തിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവരിൽ പെട്ട ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയും അക്രമം തുടരുകയായിരുന്നു. 

മുസ്ലിംവിരുദ്ധ റാലി നടത്താൻ വന്ന രാഷ്ട്രീയ നേതാക്കളെ അധികൃതർ തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ അഴിഞ്ഞാടി. പത്ത്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാൽമോയിലെ തെരുവുകളിൽ ടയറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

കുടിയേറ്റ വിരുദ്ധ പാർട്ടിയായ ഹാർഡ് ലൈനിന്‍റെ നേതാവായ റാസ്മസ് പലുഡാനിനെ തടഞ്ഞതിനെ തുടർന്ന് അക്രമം രൂക്ഷമാകുകയായിരുന്നു. വെള്ളിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കാനാണ് ഇയാൾ എത്തിയിരുന്നത്. ഇയാളെ രണ്ട് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്.