യുഎസിൽ കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്നു; പ്രതിഷേധിച്ച് നവോമി ഒസാക്ക ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി

single-img
27 August 2020

യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്ക് പോലീസ് വെടിയേറ്റു മരിച്ച സംഭത്തില്‍ കായിക ലോകത്തും പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടും വംശീയ നീതി ആവശ്യപ്പെട്ടും വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ജപ്പാന്റെ വനിതാ താരം നവോമി ഒസാക്ക പിന്‍മാറി.

ഇതിന് സമാനമായി നേരത്തേ ബാസ്‌കറ്റ് ബോള്‍, ബേസ് ബോള്‍, ഫുട്‌ബോള്‍ താരങ്ങളും ബ്ലെയ്ക്കിന് നീതിയാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനില്‍ പ്രവേശിച്ച ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.

ഈ നീക്കം മൂലം ടൂര്‍ണമെന്റ് ഒരു ദിവസത്തേക്ക് സംഘാടകര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ” യുഎസില്‍ വീണ്ടും ആക്രമണം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ലോകവ്യാപകമായ ഒരു കായിക ഇനമെന്ന നിലയില്‍ വംശീയ അസമത്വത്തിനും സാമൂഹിക അനീതിക്കുമെതിരേ ടെന്നീസും കൂട്ടുചേര്‍ന്ന നിലപാട് സ്വീകരിക്കുന്നു.”- എന്ന അറിയിപ്പില്‍ യുഎസ്ടിഎ, എടിപി, എടിപി ടൂര്‍, ഡബ്ല്യുടിഎ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു ദിവസത്തേക്ക് നിര്‍ത്താന്‍ തീരുമാനം എടുക്കുകയും ചെയ്തു.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവത്തിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ താന്‍ ടൂര്‍ണമെന്റില്‍ പിന്‍മാറാന്‍ നിര്‍ബന്ധിതയായതെന്ന് ഒസാക്ക പിന്നീട് ട്വിറ്ററില്‍ കുറിച്ചു. “ഇപ്പോള്‍ ഇവിടെ ഈ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിക്കാതിരുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോവുന്നില്ല. പക്ഷെ ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാരുള്‍പ്പെടുന്ന കായിക രംഗത്ത് ഒരു ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ ഇതു കൊണ്ട് കഴിയുകയാണെങ്കില്‍ അത് ശരിയായ ശരിയായ ദിശയിലേക്കുള്ള ചുവട് വയ്പ്പാണെന്നു ഞാന്‍ കരുതുന്നു”. – താരം ട്വീറ്റ് ചെയ്തു.