ലോകം മാസ്കിനുള്ളിൽ, രോഗികൾ കുറഞ്ഞ ചെെനയിൽ ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചു തുടങ്ങി
ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ തലസ്ഥാനമായ ബെയ്ജിംഗിലുൾപ്പടെ നിയന്ത്രണങ്ങളിൽ വൻ ഇളവ് പ്രഖ്യാപിച്ചു. തലസ്ഥാന നഗരവാസികൾ മാസ്ക് പോലും ഉപേക്ഷിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് അധികൃതർ പിൻവലിച്ച സാഹചര്യത്തിലാണ് ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചുതുടങ്ങിയത്. ലോകത്ത് ആദ്യമായി കോവിഡ റിപ്പോർട്ട് ചെയ്ത വുഹാനിൽ പോലും ജനങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തുടർച്ചയായി 12 ദിവസവും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമല്ലാതാക്കിയത്. എന്നാൽ മാസ്ക് നിർബന്ധമാക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ ശേഷം നിരവധി പേർ മാസ്ക് ധരിച്ച് തന്നെയാണ് പുറത്തിറങ്ങിയിരുന്നതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മാസങ്ങളോളം തുടരുന്ന ശീലങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ബെയ്ജിംഗ് അധികൃതർ ഇത് രണ്ടാം തവണയാണ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നത്. രണ്ട് ലോക്ക് ഡൗണിന് ശേഷമാണ് ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലെത്തിയിരിക്കുന്നത്. ഏപ്രിൽ ആദ്യം ചൈനയിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമായിരുന്നു. എന്നാൽ, ഇവിടുത്തെ ഒരു മാർക്കറ്റിൽ നിരവധിപ്പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ജൂണിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുകയായിരുന്നു.