സര്‍ഫിങ്ങിനിടെ സ്രാവ് കാലില്‍ കടിച്ചു; ഭാര്യയെ രക്ഷിക്കാനായി വമ്പന്‍ സ്രാവിനെ ആക്രമിച്ച് ഭര്‍ത്താവ്

single-img
16 August 2020

ഏകദേശം മൂന്ന് മീറ്ററോളം നീളമുള്ള ഒരു കൂറ്റന്‍ സ്രാവ് തന്റെ ഭാര്യയുടെ കാലില്‍ കടിച്ച് വലിച്ചു കൊണ്ടുപോകുന്നതില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ആ സ്രാവിനെ ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് മാര്‍ക്ക് റാപ്ലെ ചെയ്തത് . സ്രാവ് ഭാര്യയുടെ കാലില്‍ നിന്ന് പിടി വിടുന്നതു വരെ മാര്‍ക്ക് തുടര്‍ച്ചയായി സ്രാവിനെ സര്‍വശക്തിയുമെടുത്ത് ഇടിച്ചുകൊണ്ടേ ഇരുന്നു.

ഓസ്ട്രേലിയയിലെ പോര്‍ട്ട് മാക്വറിയ്ക്ക് സമീപത്തുള്ള ബീച്ചില്‍ ശനിയാഴ്ച രാവിലെ സര്‍ഫിങ്ങിലേര്‍പ്പെട്ടിരിക്കുകയായിരുന്നു മാര്‍ക്ക് റാപ്ലെയും ഭാര്യയും. ആ സമയമാണ്അ വര്‍ക്കരികിലേക്കെത്തിയ സ്രാവ് മാര്‍ക്കിന്റെ ഭാര്യയുടെ കാലില്‍ കടിക്കുന്നത്.

തുടര്‍ച്ചയായി രണ്ടു തവണ കടിയേറ്റതിനെ തുടര്‍ന്ന് വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. ഈ സാഹസിക രക്ഷപെടുത്തല്‍ സംഭവത്തിന് ദൃക്‌സാക്ഷിയായ ജെഡ് റ്റൂഹേ മാര്‍ക്കിനെ വിശേഷിപ്പിച്ചത് ‘ഹീറോ’ എന്നായിരുന്നു . സ്രാവ് ആക്രമിച്ച സ്ഥലത്തു നിന്ന് കുറച്ചു മാറിയായിരുന്നു ജെഡ് സര്‍ഫ് ചെയ്തിരുന്നത്.

ഭാര്യയുടെ കാലില്‍ നിന്ന് പിടിവിടുന്നതു വരെ മാര്‍ക്ക് സ്രാവിനെ തുടര്‍ച്ചയായി ഇടിച്ചു കൊണ്ടിരുന്നതായി ജെഡ് പറഞ്ഞു. ഇയാള്‍ സ്രാവിന്റെ മേലേക്ക് ചാടിവീണ് മുറുകെ പിടിച്ചുകൊണ്ടായിരുന്നു ഇടിച്ചത്.അതേസമയം, ആ സാഹചര്യത്തില്‍ മറ്റാരും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂ എന്നാണ് മാര്‍ക്ക് പറയുന്നത്. നിലവില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാര്‍ക്കിന്റെ ഭാര്യയെ വിദഗ്ധചികിത്സയ്ക്കായി പ്രമുഖ ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം കൊണ്ടുപോകുകയും ചെയ്തു. ലോകമാകെ നോക്കിയാല്‍ സ്രാവുകളുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അവിടെ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.