ട്രംപിനു പിറകേ കമല ഹാരിസിൻ്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനമെഴുതിയ മാസിക ഖേദം പ്രകടിപ്പിച്ചു
ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിൻ്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം അമേരിക്കൻ മാസികയായ ന്യൂസ് വീക് രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. എന്നാൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വീണ്ടും ന്യൂസ് വീക്ക് രംഗത്തെത്തിയിരിക്കുകയാണ്.
ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദപ്രകടനം. ഇന്ത്യയിൽനിന്നുള്ള അമ്മ ശ്യാമള ഗോപാലനും ജമൈക്കയിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ പിതാവ് ഡോണൾഡ് ഹാരിസിനും ജനിച്ച കമലയുടെ യോഗ്യതയെക്കുറിച്ച് സംശയം രേഖപ്പെടുത്തിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്.
മുമ്പ് ഇതേ ആരോപണം പ്രസിഡന്റ് ഡോണൾഡ് ട്രംപും ആരോപിച്ചിരുന്നു. കമല ജനിച്ച സമയത്ത് മാതാപിതാക്കൾക്കു യുഎസിൽ സ്ഥിരതാമസത്തിന് അനുമതി ഇല്ലായിരുന്നു. പഠനവീസയിലായിരുന്ന ഇരുവരും സ്വന്തം രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. ഇതു കമലയ്ക്ക് അയോഗ്യത ഉണ്ടാക്കിയേക്കാമെന്നാണ് ലേഖനത്തിൽ കണ്ടെത്തിയിരുന്നത്. ഇതാണ് വിവാദമായതും.