ഇനി കാര്യങ്ങൾ പൊലീസ് നോക്കും: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഇന്ന് മുതല്‍ പൊലീസിന്
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും വ്യാപനം തടയാനുമായി വിപുലമായ പദ്ധതികൾ തയ്യാറാക്കി പൊലീസ് വകുപ്പ്. രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഇന്ന് മുതല്‍ പൊലീസിനാണെന്നും ഡിജിപി വ്യക്തമാക്കി. ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം കുറച്ച് തുടങ്ങുകയാണ് ആദ്യ ലക്ഷ്യമെന്ന് ഡിജിപി പറഞ്ഞു.
ഒരു പ്രദേശത്ത് ഒരാള്‍ രോഗബാധിതനാവുന്ന സമയം മുതല്‍ പൊലീസ് ഇടപെടല്‍ തുടങ്ങും. ഇവിടെ കോവിഡ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആദ്യ ദൗത്യം. ഇതിന് വേണ്ടി ഓരോ സ്‌റ്റേഷനിലും എസ്‌ഐയുടെ നേതൃത്വത്തില്‍ 4 അംഗ സംഘമുണ്ടാവുമെന്നും ഡിജിപി വ്യക്തമാക്കി.
കോവിഡ് ബാധിതനെ ഫോണില്‍ വിളിച്ച് 10 ദിവസത്തെ വിവരങ്ങള്‍ ശേഖരിക്കും. രോഗിയുടെ ഫോണ്‍ വിളികളും ടവര്‍ സിഗ്നലും പരിശോധിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുവാനുള്ള നീക്കങ്ങൾക്കും പൊലീസ് തുടക്കം കുറിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കണമെന്നുള്ളതാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
രോഗവ്യാപനത്തിൻ്റെ തോതും സമ്പർക്കപ്പട്ടികയുടെയും അടിസ്ഥാനത്തിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കലും പരിപാലനവും പൊലീസ് ഏറ്റെടുക്കും. കോവിഡ് ബാധിതനുമായി സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സ്ഥലം ചെറിയ മേഖലയായി തിരിച്ച് പൂര്‍ണമായും അടയ്ക്കുമെന്നും ഡിജിപി സൂചിപ്പിച്ചു. ഇവിടെ ആരും പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പാക്കാന്‍ പൊലീസ്ള ബൈക്ക് പെട്രോളിങ്ങുമുണ്ടാകും.
സംസ്ഥാനത്ത് പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ സിഗ്നല്‍ നീരീക്ഷണവുമുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. ചന്തകള്‍, ബസ് സ്റ്റാന്റ്, വിവാഹ, മരണ വീടുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിക്ക് പുറമെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും ഓരോ ജില്ലക്കായി നിയോഗിച്ചിട്ടുണ്ട്.