ഈ കോവിഡ് അങ്ങനെ വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല: ചെെനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു
കോവിഡ് വെെറസിൻ്റെ ഉത്ഭവസ്ഥാനമെന്നു വിശ്വസിക്കുന്ന ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതുതായി 61 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ 57 പേർക്ക് രോഗം ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് ചെെനീസ് സർക്കാർ. അതേസമയം, ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവിൽ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് വ്യാപനം മൂലം ചെെന ഇന്ന് വലിയ പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുനന്ത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ അര ദശലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി നേരത്തേ വാർത്തകൾ വന്നിരുന്നു. 460000 സ്ഥാപനങ്ങളാണ് മാര്‍ച്ച് അവസാനത്തോടെ കൊറോണയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. ഇതോടൊപ്പം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന വേഗതയും ചൈനയില്‍ വലിയ രീതിയില്‍ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത്. വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകളും ചൈന റദ്ദ് ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും കൊറോണ രോഗം ചൈനയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു എന്നുള്ളത് അവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് വരുത്തി വയ്ക്കുന്നത്.
പകര്‍ച്ചവ്യാധിയെ നേരിടാന്‍ വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത്. വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനറിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചിരുന്നു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണ്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ് എന്നിവയും ചെെന സമയബന്ധിതമായി നടപ്പാക്കിവരികയാണ്. അതിനിടയിലാണ് വീണ്ടും ചെെനയെ കോവിഡ് വെെറസ് പിടികൂടുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നത്.