സ്വർണ്ണക്കടത്തിനു സഹായിച്ചത് യുഎഇ കോൺസുലേറ്റ് ജനറലും അറ്റാഷേയും: സ്വപ്ന
സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് എൻ ഐ എ. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്. ഡിപ്ലോമാറ്റിക് ബഗേജിൽ സ്വർണം കടത്തിയത് കോൺസൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്നും സവപ്ന മൊഴി നൽകി.
ഓരോ തവണ സ്വർണം കടത്തുമ്പോഴും ഇരുവർക്കും 1,500 ഡോളർ പ്രതിഫലം നൽകിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയതായാണ് വിവരം. സ്വർണക്കടത്ത് തുടങ്ങിയത് കോൺസൽ ജനറലിന്റെ സഹായത്തോടെയാണ്. കോവിഡ് തുടങ്ങിയപ്പോൾ കോൺസൽ ജനറൽ നാട്ടിലേക്ക് മടങ്ങിയെന്നും സ്വപ്ന പറഞ്ഞു.
അതിനു പിന്നാലെയാണ് അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കിയത്. 2019 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെ 18 തവണ സ്വർണം കടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം മഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും കസ്റ്റംസിന് നൽകിയ പ്രാഥമിക മൊഴിയിൽ സ്വപ്ന പറഞ്ഞതായാണ് വാർത്തകൾ. എന്നാൽ, സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചശേഷം മാത്രമേ മൊഴി രേഖപ്പെടുത്തൂവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.