`നന്മ മരങ്ങൾ´ നിരീക്ഷണത്തിൽ: വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയ ഒരു കോടിയിലേറെ രൂപ ഹവാല പണം? പൂങ്കുഴലി ഐപിഎസ് അന്വേഷിക്കുന്നു

single-img
18 July 2020

ചാരിറ്റിയുടെ പിറകിൽ ഹവാല ഇടപടു നടക്കുന്നുണ്ടെന്ന സംശയമുയർത്തി പൊലീസ്. സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ ഒരു കോടി രൂപയിലേറെ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ സംഭവത്തിലാണ് സംശയം ഉയർന്നിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കി. 

ഈ സംഭവത്തിനു ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഒരു അഭ്യർത്ഥനയ്ക്കു പിന്നാലെ ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എത്തിയത് അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി പറഞ്ഞു. 

ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയിൽ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ സുരക്ഷിത മാർഗം എന്ന നിലയിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നുള്ള സംശയമാണ് പൊലീസ് ഉയർത്തുന്നത്. കണ്ണൂർ സ്വദേശിനിയായ വർഷ എന്ന യുവതിയാണ് അമ്മയുടെ കരൾ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തിയത്. ചികിത്സയ്ക്കായി 30 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യർഥന നടത്തിയത്. എന്നാൽ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടിൽ എത്തിയതോടെ ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കൂടുതൽ തുക അക്കൗണ്ടിൽ എത്തുകയായിരുന്നു.

ഇതിന് സഹായിച്ച സാജൻ കേച്ചേരി എന്നയാൾ പണം തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇദ്ദേഹവും സഹായികളും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങൾ നടത്തുന്നതിൻ്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചതനുസരിച്ചായിരുന്നു വർഷ ഡിസിപിക്ക് പരാതി നൽകിയത്. തുടർന്ന് എറണാകുളം ചേരാനല്ലൂർ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 

ഇതിനിടെ മറ്റൊരു കാര്യം കൂടി പുറത്തു വന്നിരുന്നു. പെൺകുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെൺകുട്ടിയെ സഹായിച്ച യുവാവ് പറയുന്നു. ഇതിൽ അസ്വഭാവികത ഉള്ളതായാണ് പൊലീസ് കരുതുന്നത്. അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നു യുവതിയും വ്യക്തമാക്കി. സർജറിക്കു കയറുന്നതിനു മുൻപാണ് താൻ അക്കൗണ്ട് പരിശോധിച്ചതെന്നും അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും പെൺകുട്ടി പൊലീസിനോടു പറഞ്ഞു. 

ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങൾ മുൻകൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേർപ്പെടുന്നതായാണു വിവരം ലഭിച്ചിട്ടുള്ളത്. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യർഥന നടത്തുന്നത്. അക്കൗണ്ട് ഉടമകൾ ആശുപത്രി തിരക്കുകളിൽ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നൽകി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കുന്നു. 

രോഗി മരിക്കുന്ന സാഹചര്യമുണ്ടായാൽ ആശുപത്രി ബിൽ കിഴിച്ചുള്ള തുക ഇവർ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകൾ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള തുക എതിർപ്പ് അറിയിക്കാതെ തട്ടിപ്പു സംഘങ്ങൾക്കു കൈമാറുകയും ചെയ്യും. വർഷയുടെ കാര്യത്തിൽ അതിനു സാധിക്കാത പോയതാണ് ഇപ്പോഴുള്ള തർക്കങ്ങളിലേയ്ക്കും ഭീഷണികളിലേയ്ക്കും കാര്യങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്.