എന്നെങ്കിലും നമ്മുടെ ചാനലുകളില്‍ അടി വീഴുമോ? പുതിയ മാധ്യമ സംസ്കാരത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
മലയാളിയുടെ മാറുന്ന മാധ്യമ സംസ്കാരത്തെക്കുറിച്ച് മുരളി തുമ്മാരുകുടി. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കൊണ്ടുവരുന്ന എന്‍ഐഎ സംഘത്തിന് പിന്നാലെയുള്ള പാച്ചിലില്‍ വലിയ വിമർശനങ്ങൾക്കിടയാക്കിയതിനു പിന്നാലെയാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയാകുന്നത്. ഈ ചര്‍ച്ചയിലേക്ക് പുതിയൊരു അഭിപ്രായം മുന്നോട്ടുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി. മാധ്യമങ്ങള്‍ ഇങ്ങനെയായെങ്കില്‍ അതിനുത്തരവാദി സമൂഹം തന്നെയാണെന്നുള്ള തുറന്നു പറച്ചിലാണ് തുമ്മാരുകുടി നടത്തുന്നത്.
മുരളി തുമ്മാരുകുടിയുടെ കുറിപ്പ്:
പുതിയൊരു മാധ്യമ സംസ്‌കാരം?
ഇന്നലെ കേരളത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയായിരിന്നു വാളയാറില്‍ നിന്നും കൊച്ചിയിലേക്കുള്ള ചേസ്. എന്‍ ഐ എ വാഹനത്തിന് മുന്‍പില്‍, പുറകില്‍, വാഹനത്തോട് ഒപ്പം, വാഹനത്തിനകത്തേക്ക് കാമറ സൂം ചെയ്യാന്‍ ശ്രമിച്ച് അങ്ങനെ ഒരു മാധ്യമപ്പട.
ഇന്നിപ്പോള്‍ അതിനെതിരെ ട്രോള്‍ മഴയാണ്. ‘ഇതെന്ത് മാധ്യമ സംസ്‌കാരം ?’. എന്ന തരത്തില്‍ ആണ് ചോദ്യങ്ങള്‍ പോകുന്നത്.
മാധ്യമ ചര്‍ച്ചകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഒച്ചപ്പാടാണ് പ്രധാനം. ‘നീ ആരാണ്’ ‘നിന്റെ വാചകം ഇവിടെ വേണ്ട, അച്ചി വീട്ടില്‍ മതി’ എന്നൊക്കെ ചര്‍ച്ച ചെയ്യാന്‍ വരുന്നവര്‍ പരസ്പരം ആക്രോശിക്കുന്നു. വിളിച്ചു വരുത്തുന്ന അതിഥികളും ആങ്കറുകളും തമ്മില്‍ വാഗ്‌വാദം നടക്കുന്നു. വിഷയം എന്തുമാകട്ടെ അതിലേക്ക് കൂടുതല്‍ ശബ്ദമാണ് പ്രകാശമല്ല ഇപ്പോഴത്തെ മാധ്യമ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്നത്.
എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് ?, നമ്മുടെ മാധ്യമ രംഗത്ത് അപചയം ഉണ്ടായോ ? പുതിയൊരു മാധ്യമ സംസ്‌കാരം ഉണ്ടാവുകയാണോ ?,
തീര്‍ച്ചയായും ഇതൊരു പുതിയ മാധ്യമ സംസ്‌കാരമാണ്. ഇത് പക്ഷെ നമ്മുടെ തനത് സംസ്‌കാരമൊന്നുമല്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിലാണ് ഓ ജെ സിംപ്‌സനെ പോലീസ് ചേസ് ചെയ്യുന്നത് അമേരിക്കയില്‍ മാധ്യമങ്ങള്‍ ലൈവ് ആയി കാണിക്കുന്നത്. നമുക്ക് ഇവിടെ കാറില്‍ നിന്നുള്ള ഫീഡ് ആണെങ്കില്‍ അമേരിക്കയില്‍ നിന്നും അന്ന് തന്നെ ഹെലികോപ്റ്ററില്‍ നിന്നായിരുന്നു ഫീഡ്. ലോകത്ത് മറ്റിടങ്ങളിലും ഇതൊക്കെ പതിവാണ്. പല രാജ്യങ്ങളിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഹെലികോപ്റ്റര്‍ ഒക്കെയുണ്ട്. ലണ്ടനിലെ ചില റേഡിയോ സ്‌റ്റേഷനുകള്‍ക്ക് പോലും ട്രാഫിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി മാത്രം ഹെലികോപ്റ്റര്‍ ഉണ്ട്. അമേരിക്കയില്‍ പോലീസിനിന്റെയും കോടതികളുടേയും പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി മാത്രം ടെലിവിഷന്‍ ചാനലുകള്‍ ഉണ്ട്. എന്നാണ് മലയാളത്തില്‍ ഒരു ക്രെെം ഒണ്‍ലി ചാനല്‍ ഉണ്ടാകുന്നത് ?, കാറുകളില്‍ നിന്നും നമ്മുടെ മാധ്യമങ്ങള്‍ ഹെലികോപ്ടറുകളിലേക്ക് പുരോഗമിക്കുന്നത് എന്നാണ് എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്.
ടെലിവിഷന്‍ സ്റ്റുഡിയോയിലെ യുദ്ധവും നമ്മുടെ തനത് സംസ്‌കാരമല്ല. ടെലിവിഷനില്‍ എത്രമാത്രം ഒച്ചപ്പാടുണ്ടെന്ന് കാണണമെങ്കില്‍ ഡല്‍ഹിയിലെ ചാനലുകള്‍ കണ്ടാല്‍ മതിയല്ലോ. പക്ഷെ ടെലിവിഷന്‍ സ്റ്റുഡിയോവില്‍ ആളുകള്‍ പരസപരം ഫഌര്‍ വേസ് എടുത്തെറിയുന്നതും കഴുത്തിന് പിടിക്കുന്നതും കസേര എടുത്ത് തടയുന്നതും ഒക്കെ കാണണമെങ്കില്‍ അറബിക് ചാനലുകള്‍ കാണണം. എന്നെങ്കിലും നമ്മുടെ ചാനലുകളില്‍ അടി വീഴുമോ ?,
പക്ഷെ നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും എന്തുകൊണ്ടാണ് സെന്‍സേഷണല്‍ ആയ വിഷയങ്ങള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി കിട്ടുന്നത് ? എന്തുകൊണ്ടാണ് ചര്‍ച്ചകളില്‍ കൂടുതല്‍ ഒച്ചയും ബഹളവും ഉണ്ടാകുന്നത് ?, ആരാണ് ഇതിന് ഉത്തരവാദി ?
ഇതിന്റെ ഉത്തരവാദിത്തം മനസ്സിലാകണമെങ്കില്‍ പുതിയ കാലത്തെ ടി വി ചാനലുകളുടെ റെവന്യൂ മോഡല്‍ നോക്കിയാല്‍ മതി. ആദ്യകാലത്തെ ടി വി ചാനലുകള്‍ നടന്നിരുന്നത് ഒന്നുകില്‍ സര്‍ക്കാര്‍ അതിന് പണം കൊടുത്തിട്ടാണ്, അല്ലെങ്കില്‍ ടെലിവിഷന്‍ ഉള്ളവരില്‍ നിന്നും അല്ലെങ്കില്‍ എല്ലാ നാട്ടുകാരില്‍ നിന്നും ഒരു ഫീ മേടിച്ചിട്ടാണ്. ബ്രിട്ടനിലും സ്വിറ്റ്‌സര്‍ലണ്ടിലും ഒക്കെ ഇപ്പോഴും അതേ സാഹചര്യം നിലനില്‍ക്കുന്നു.
പക്ഷെ ഇത്തരത്തില്‍ വരുമാനം ഇല്ലാത്ത ചാനലുകള്‍ക്ക് പരസ്യങ്ങളില്‍ നിന്നും വരുമാനം ഉണ്ടാക്കിയേ പറ്റൂ. കൂടുതല്‍ കാഴ്ചക്കാര്‍ ഉളളവര്‍ക്കാണ് കൂടുതല്‍ പരസ്യം ലഭിക്കുന്നത്.
അപ്പോള്‍ എല്ലാ ചാനലുകളും കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ മത്സരിക്കും. ഏതെങ്കിലും ചാനലുകള്‍ക്ക് ഏതെങ്കിലും വിഷയം കവര്‍ ചെയ്താല്‍ ഇല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ കൈകാര്യം ചെയ്താല്‍ കൂടുതല്‍ റേറ്റിങ് കിട്ടുന്നുണ്ടെങ്കില്‍ ആ രീതി അവലംബിക്കാന്‍ എല്ലാവരും നോക്കും. കുറ്റകൃത്യങ്ങള്‍ കവര്‍ ചെയ്യുമ്പോള്‍ ആണ് കൂടുതല്‍ ആളുകള്‍ കാണുന്നതെങ്കില്‍ എല്ലാവരും അത് ചെയ്യും, ഹെലികോപ്റ്ററുമായി പോലീസ് കാറിന് മുകളില്‍ പറക്കുന്നതാണ് റേറ്റിങ് കൂട്ടുന്നതെങ്കില്‍ എല്ലാവരും ഹെലികോപ്റ്റര്‍ വാങ്ങും. അതിഥികളെ ഇരുത്തിപ്പൊരിക്കുന്നതാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടുനനതെങ്കില്‍ ആങ്കര്‍മാര്‍ ആളുകളെ ഇരുത്തിപ്പൊരിക്കാന്‍ മത്സരിക്കും, അതിഥികള്‍ തമ്മില്‍ മല്ലടിക്കുന്നതാണ് ആളുകള്‍ കാണുന്നതെങ്കില്‍ അത്തരത്തില്‍ ഒച്ചപ്പാടുണ്ടാക്കുന്നവരാകും കൂടുതല്‍ അതിഥികളായി വരുന്നത്.
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സിറ്റിംഗ്‌റൂമില്‍ ഇരിക്കുന്ന ടെലിവിഷനില്‍ എന്താണ് വരുന്നത് എന്ന് മാത്രമല്ല കേരളത്തിലെ മൊത്തം ചാനലുകളില്‍ എന്താണ് വരുന്നത്, ഏത് തരം രീതികളാണ് ട്രെന്‍ഡ് ആകുന്നത് എന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ റിപ്പോര്‍ട്ടര്‍മാരെ പോലീസ് കാറിന് പുറകില്‍ ഓടിക്കുന്നതും ചര്‍ച്ചക്ക് വരുന്നവരെ തമ്മില്‍ തല്ലിക്കുന്നതും നമ്മള്‍ തന്നെയാണ് !. മാധ്യമ സംസ്‌കാരത്തെ പറ്റി കുറ്റം പറയുമ്പോള്‍ പോലും വാസ്തവത്തില്‍ നമ്മള്‍ പെരുമാറുന്നത് ഇപ്പോള്‍ നമുക്ക് ചുറ്റും കാണുന്ന മാധ്യമ രീതികളെ പരമാവധി പിന്തുണക്കുന്ന രീതിയില്‍ തന്നെയാണ്.
അത് കൊണ്ട് മാധ്യമ സംസ്‌കാരത്തെ ഒന്നും കുറ്റം പറയേണ്ട. സ്വയം മാറിയാല്‍ മതി, അതിന്റെ പ്രതിഫലനം ടി വി ചാനലില്‍ മാത്രമല്ല സമൂഹത്തിലും ഉണ്ടാകും. ഇല്ലെങ്കില്‍ കാറുപോയി ഹെലികോപ്റ്റര്‍ വരും. ആക്രോശം കയ്യാങ്കളി ആകും. അത് നമുക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ്. അതിനെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം?