മധ്യപ്രദേശിൽ കോൺഗ്രസിനു തിരിച്ചടി: ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

single-img
13 July 2020

മധ്യപ്രദേശ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിൽ നിന്നും ഒരു എം.എല്‍.എ കൂടി നിയമസഭാംഗത്വം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രദ്യുമ്‌ന സിംഗ് ലോധിയാണ് ഇന്നലെ ബി.ജെ.പി അംഗത്വമെടുത്തത്. ബാദ മലഹ്‌റ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തിയ ആളാണ് ലോധി.

ബുന്ദേല്‍ഖാന്ദ് മേഖലയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബി.ജെ.പി അംഗത്വമെടുത്തത്. അടുത്ത കാലത്ത് കോണ്‍ഗ്രസ് പിളര്‍ത്തി േജ്യാതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്ന 23 എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ഈ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വീണ്ടും തിരിച്ചടി.

20 വര്‍ഷത്തോളമായി ബി.ജെ.പി കൈവശം വച്ചിരുന്ന സീറ്റാണ് 2018ലെ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന ലളിത യാദവിനെ അട്ടിമറിച്ച് ലോധി പിടിച്ചെടുത്തത്. ഒബിസി വിഭാഗമായ ലോധി സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ളതാണ് ഈ മണ്ഡലം.