നിരവധി തവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ, വെടിവച്ചില്ലായിരുന്നെങ്കിൽ വികാസ് ദുബേ തങ്ങളെ കൊല്ലുമായിരുന്നുവെന്ന് പൊലീസ്
ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ വെടിവെച്ച് വീഴ്ത്തിയത് ആത്മരക്ഷാര്‍ഥമെന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിൻ്റെ വെളിപ്പെടുത്തൽ. വികാസ് ദുബേ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മധ്യപ്രദേശില്‍ നിന്നും വികാസ് ദുബെയുമായുള്ള സംഘം കാണ്‍പൂരിലേക്ക് വന്നത്. യാത്രയ്ക്കിടെ ബര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. വാഹനം മറിഞ്ഞ് വികാസ് ദുബെക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേൽക്കുകയായിരുന്നു. അപകടം സംഭവിച്ച സമയത്തെ ആശയക്കുഴപ്പത്തിനിടയിൽ വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടുവാൻ ശ്രമിച്ചപ്പോള്‍ മറ്റൊുരു വഴിയുമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്നതായി നാട്ടുകാരും സ്ഥിരീകരിക്കുന്നു. നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ വ്യക്തമാക്കി. തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രക്ഷപെടാനുള്ള ശ്രമം ഉപേക്ഷിച്ച് കീഴടങ്ങാന്‍ ദുബെയോട് നിര്‍ദേശിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ഉജ്ജെയ്‌നില്‍ നിന്നാണ് ദുബെയെ പിടികൂടിയത്. പൊലീസ് പിടികൂടുകയായിരുന്നോ, കീഴടങ്ങുകയായിരുന്നോ എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വികാസ് ദുബെയുടെ രണ്ട് അനുയായികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഇവരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ദുബെയെ പിടികൂടുന്നതിനായി കാണ്‍പുരിലെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ദുബെയും സംഘവും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാണ്‍പൂരിലെ ഗ്രാമത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തിയിരുന്നു. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേര്‍ക്ക് കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാർ കൊല്ലപ്പെട്ടതോടെ ഉത്തർപ്രദേശ് പൊലീസ് ദുബേയ്ക്ക് എതിരെ അനവേഷണം ഊർജ്ജിതമാക്കിയിരുന്നു.