ഡിപ്ലോമാറ്റിക് പൌച്ചിലെ സ്വർണ്ണത്തിനായി കസ്റ്റംസ് ഓഫീസിൽ വിളിച്ചത് സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയുടെ നേതാവെന്ന് സൂചന


ഡിപ്ലൊമാറ്റിക് പൌച്ചിലൊളിപ്പിച്ച് വിമാനത്താവളത്തിലെത്തിയ സ്വർണ്ണം വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച മൂന്ന് പേരിൽ ഒരാൾ സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയുടെ ഒരു നേതാവാണെന്ന് സൂചന. രണ്ട് കസ്റ്റംസ് ബ്രോക്കർമാരും ഈ നേതാവുമാണ് സ്വർണ്ണം വിട്ടുകൊടുക്കുന്നതിനായി വിളിച്ചതെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കേന്ദ്രസർക്കാരിന് മാത്രം സ്വാധീനം ചെലുത്താൻ കഴിയുന്ന കസ്റ്റംസ് ഇടനാഴികളിലൂടെ ഇത്തരത്തിൽ ഒരു കള്ളക്കടത്ത് നടത്തുന്നവർക്ക് കേന്ദ്രസർക്കാർ പക്ഷത്തുള്ള സംഘടനകളുടെ പിന്തുണ ആവശ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് ഈ റിപ്പോർട്ടുകൾ.
ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ബിജെപി ബന്ധവും പുറത്ത് വന്നിരുന്നു. ബിജെപിയുടെ ചാല വാർഡ് കൌൺസിലറും മണ്ഡലം പ്രസിഡന്റുമായ എസ് കെ പി രമേശിന്റെ സ്റ്റാഫും കടുത്ത ബിജെപി അനുഭാവിയുമാണ് സന്ദീപെന്ന് അയാളുടെ മാതാവ് ഉഷ കൈരളി ടിവിയോട് പറഞ്ഞിരുന്നു.