ബ്രസീൽ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു; ആദ്യ മൂന്ന് പരിശോധനകളില്‍ ഫലം നെഗറ്റീവ്

single-img
7 July 2020

ബ്രസീൽ പ്രസിഡന്റായ ജെയ്ർ ബൊൽസൊനാരോയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നേക്ക് നാലാം തവണയാണ് ബൊൽസൊനാരോ കൊവിഡ് ടെ‌സ്‌റ്റിന് വിധേയനാകുന്നത്. ആദ്യം നടന്ന മൂന്ന് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നു.

കൊവിഡ് വൈറസ് ബാധിച്ചാലുള്ള സമാനമായ ലക്ഷണങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നാലാമത്തെ പരിശോധന ഇന്ന് നടത്തിയത്.നിലവിൽ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. ഇതേവരെ 1,626,071 കൊവിഡ് രോഗികളുള്ള ബ്രസീലിൽ 65,556 പേർക്ക് ജീവൻ നഷ്ടമായി.

രാജ്യമാകെ കൊവിഡ് അതിതീവ്രമായി തുടരുന്നതിനിടെയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കും മാസ്കിനും എതിരായിരുന്നു ബൊൽസൊനാരോ. കൊവിഡ് ബാധിക്കുന്നതിനെ ‘ ചെറിയ പനി വരുന്നത് പോലെ ‘ എന്നായിരുന്നു ഇദ്ദേഹം മുൻപ് വിശേഷിപ്പിച്ചത്.പ്രസിഡന്റിന് പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായതായി അടുത്തിടെ ബ്രസീലിയൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനെ തുടർന്ന് താൻ ആശുപത്രി സന്ദർശിച്ചതായും പരിശോധന നടത്തിയെന്നും ബൊൽസൊനാരോ തന്നെ അനുയായികളോട് അറിയിക്കുകയും ചെയ്തതാണ്. തന്റെ ശ്വാസകോശം ഇപ്പോൾ ‘ക്ലീൻ ‘ ആണെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ബൊൽസൊനാരോ പറഞ്ഞത്.അതേസമയം കഴിഞ്ഞാഴ്ച നിരവധി പരിപാടികളിൽ പങ്കെടുത്ത ബൊൽസൊനാരോ ബ്രസീലിലെ അമേരിക്കൻ അംബാസിഡറുമായും കൂടികാഴ്ച നടത്തിയിരുന്നു.