ഇത്രയൊക്കെയായിട്ടും….. : അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അപകടകരമല്ലെന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കയിലെ കോവിഡ് ബാധയുടെ 99 ശതമാനവും അപകടകരമല്ലെന്ന വിചിത്ര പ്രസ്താവനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ട്രംപ് ആരോഗ്യവിദഗ്ധരുടെ നിലപാടുകൾക്ക് വിരുദ്ധമായ സമീപനവുമായി രംഗത്തെത്തിയത്.
രാജ്യത്തെ 99 ശതമാനം കേസുകളും അപകടകാരികളല്ലെന്ന നിലപാടിന് എന്തടിസ്ഥാനമാണുളളതെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ആളുകളെ പരിശോധിക്കുന്നതുകൊണ്ടാണ് അമേരിക്കയിൽ കൂടുതൽ രോഗികളെ കണ്ടെത്തുന്നതെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു.
40 ലക്ഷം ആളുകളെയാണ് അമേരിക്കയിൽ പരിശോധിച്ചത്. അങ്ങനെ ചെയ്തത് കൊണ്ടാണ് കേസുകൾ കൂടിയത്. ഇതിൽ 99 ശതമാനവും അപകടരഹിതമാണ്. എണ്ണത്തിന്റെയും ഗുണ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഒരു രാജ്യവും ഇത്രയും വ്യാപകമായ പരിശോധന നടത്തിയിട്ടില്ല- ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോ രംഗത്ത്. വൈറസുകളെ ബലപ്പെടുത്തുന്ന പ്രസ്താവനകളാണ് ട്രംപ് നടത്തുന്നതെന്നാണ് കൂമോ പറഞ്ഞത്.കോവിഡ് വ്യാപനത്തിൽ അമേരിക്കൻ ജനതയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നാണോ പ്രസിഡന്റ് പറയുന്നതെന്ന് ഗവർണർ ചോദിച്ചു.
അമേരിക്കക്കാർ മാസ്ക് ധരിക്കേണ്ടെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും ഏതെങ്കിലും തരത്തിലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നുമാണോ പ്രസിഡന്റ് അർഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രസ്താവനകൾ വൈറസ് ബാധിതരുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ എന്നും ഗവർണർ കുറ്റപ്പെടുത്തി.