കുടുംബത്തിന്‍റെ ഭാവിയിലേക്ക് കുടുംബനാഥന്‍ കരുതുന്ന പോലെ ഇന്ധന വില വര്‍ദ്ധനവിനെ കാണണം: കേന്ദ്ര പെട്രോളിയം മന്ത്രി

single-img
30 June 2020

തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ ഇന്ധന വിലയിലെ വർദ്ധനവ് സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യമാകെ ലോക്ക് ഡൌണ്‍ നിലവില്‍ വന്നതുമൂലം വാഹങ്ങള്‍ ഉപയോഗിക്കാനാവാതെ ഇരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ ആവശ്യത്തിന് 70 ശതമാനം കുറവുണ്ടായിരുന്നെന്നും ഇപ്പോള്‍ സാമ്പത്തിക മേഖല വീണ്ടും ഉണര്‍ന്നതോടെ ആവശ്യം സാധാരണപോലെ ആയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷത്തിന്റെ പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

കൊവിഡിന് പിന്നാലെ ഇപ്പോള്‍ രാജ്യത്തെയും ലോകത്തെയും സാമ്പത്തിക വ്യവസ്ഥ കടന്നുപോകുന്നത് ശക്തമായ വെല്ലുവിളികളിലൂടെയാണ്. ഈ സാഹചര്യങ്ങള്‍ ഇന്ധന വിതരണത്തെയും ആവശ്യത്തെയും ബാധിച്ചു. നമുക്കായാലും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കുടുംബനാഥന്‍ ഭാവിയില്‍ കരുതാന്‍ ശ്രദ്ധിക്കും. അതുപോലെതന്നെ ഇപ്പോഴുണ്ടായ ഇന്ധന വില വര്‍ദ്ധനവിനെ കാണണമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ പിന്‍വലിച്ച പിന്നാലെ തുടര്‍ച്ചയായ 21 ദിവസമായിരുന്നു രാജ്യത്ത് ഇന്ധനവില കൂടിയത്. കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് നികുതിയിലൂടെ ലഭിക്കുന്ന പണം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, തൊഴില്‍, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ആറുമാസക്കാലം സൗജന്യമായി റേഷന്‍ നല്‍കുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ മൂന്ന് മാസത്തേക്ക് സൗജന്യമായി എല്‍പിജി സിലിണ്ടറുകള്‍ നല്‍കി. സര്‍ക്കാര്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കും മനസിലാവില്ലെന്നും മന്ത്രി പറഞ്ഞു.