സ്വകാര്യതാ ലംഘനം; ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ
ചൈനയിൽ നിന്നുള്ള സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകൾ രാജ്യത്ത് കേന്ദ്ര സർക്കാർ നിരോധിച്ചു. വ്യക്തികളുടെ സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. ചൈനീസ് കമ്പനികളിൽ നിന്നുള്ള ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധനത്തിന്റെ പട്ടികയിൽ വന്നത്.
അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് രാജ്യത്തെ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ചൈനയിലെ സര്‍ക്കാരിന് ഇന്ത്യയിൽ നിന്നുള്ള ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം മുൻപേ തന്നെ വന്നിരുന്നതാണ് .
പക്ഷെ ആ സമയമെല്ലാം തങ്ങൾക്കെതിരെയുള്ള ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. തങ്ങളുടെ കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് അറിയിച്ചിരുന്നത്. നിലവിൽ ഇന്ത്യൻ ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക്‍ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെയും സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്ര സർക്കാർ പറയുന്നു.