നീന്തൽ പരിശീലിപ്പിക്കാന്‍ എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിയെ കുളത്തിലേക്ക് ഇട്ടു; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ മാതാവിനെതിരെ പ്രതിഷേധം
ജനിച്ച ശേഷം എട്ടുമാസം മാത്രം പ്രായമുള്ള സ്വന്തം ആൺകുഞ്ഞിനെ, നീന്തൽ പരിശീലിപ്പിക്കാന്‍ കുളത്തിലേക്ക് പരിശീലക ഇടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട അമ്മയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്‌സിലെ ലിറ്റിൽ ഫിൻസ് സ്വിം സ്‌കൂളിലാണ് സംഭവം. ഇവിടേക്ക് തന്റെ എട്ടുമാസം പ്രായമുള്ള മകൻ ഒലിവറുമൊത്ത് നീന്തൽ പരിശീലനത്തിന് എത്തിയതായിരുന്നു അമ്മ ക്രിസ്റ്റ മേയർ.
കുട്ടിയുടെ സ്വിമ്മിങ് സ്‌കൂളിലെ പരിശീലനത്തിന്റെ ചെറിയ വീഡിയോ ക്ലിപ്പ് അവർ ടിക്‌ടോക്കിൽ പങ്കിടുകയും ചെയ്തു. പരിശീലക കുഞ്ഞിനെ കയ്യിലെടുത്ത് പൂളിലെ വെള്ളത്തിലേക്ക് ഇടുന്നതിന്റെയും, തുടര്‍ന്ന് കുട്ടി ആദ്യം ഒന്ന് മുങ്ങിത്താണ ശേഷം കുഞ്ഞ് ആരുടേയും സഹായമില്ലാതെ തന്നെ തിരിച്ച് ജലോപരിതലത്തിലേക്ക് പൊന്തി വന്ന മലർന്നു പൊന്തിക്കിടക്കുന്നതിന്റെയും ഭാഗങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്ത്.
ജലത്തിന്റെ ഉപരിതലത്തില്‍ കുഞ്ഞ് പൊങ്ങി വരുമ്പോൾ ഇൻസ്ട്രക്ടർ കൂടെ ചാടി കുഞ്ഞിനെ സുരക്ഷിതനാക്കുന്നതും കുഞ്ഞ് ഒലിവർ വെള്ളത്തില്‍ മലർന്നുകിടന്ന് കൈകാലിട്ടടിച്ച് നീന്തുന്നതും ഒക്കെ വീഡിയോയിൽ കാണാം.” അവന്‍ എന്നെ ഓരോ ആഴ്ചയിലും അമ്പരപ്പിക്കുകയാണ്. വെറും രണ്ടു മാസത്തെ പരിശീലനം കഴിഞ്ഞപ്പോഴേക്കും അവൻ ഒരുപാട് നീന്തൽ പഠിച്ചിട്ടുണ്ട്. അവന്‍ ഒരു കൊച്ചു മീനാണ് എന്നാണെനിക്ക് തോന്നുന്നത് ” – ഇങ്ങിനെയായിരുന്നു വീഡിയോയോടൊപ്പം ക്രിസ്റ്റ എഴുതിയത്.
പക്ഷെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഈ വീഡിയോ ഇട്ട നിമിഷം മുതൽ ക്രിസ്റ്റക്കെതിരെ ഉണ്ടായത്. കുറച്ച് സമയതാല്‍ അഞ്ചു മില്യണിലധികം വ്യൂസും ഒന്നേകാൽ ലക്ഷത്തിലധികം കമന്റുകളും കിട്ടി ഈ വീഡിയോയ്ക്ക്. പക്ഷെ തന്റെ കുഞ്ഞിന്റെ ജീവനെപ്പറ്റിയും വിഷമത്തെപ്പറ്റിയും ഏറ്റവും അധികം ധാരണയും ചിന്തയും ഉള്ളത് അമ്മയായ തനിക്കുതന്നെയാണ് എന്നും ഒലിവറിനെ ഈ പരിശീലനം ഒട്ടും തന്നെ പ്രയാസപ്പെടുത്തുന്നില്ല എന്നും, മറിച്ച് അവൻ അത് ആസ്വദിക്കുകയാണ് ചെയ്യുന്നത് എന്നും അമ്മ ക്രിസ്റ്റ പറയുന്നു.