വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സിനിമ തന്റെ സ്വപ്നപദ്ധതി; ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞ് റമീസ് ചതിച്ചതായി നാടകപ്രവർത്തകൻ അബ്ബാസ് കാളത്തോട്
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നത് തന്റെ സ്വപ്നസിനിമാ പദ്ധതിയായിരുന്നുവെന്നും ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞ് റമീസ് തന്നെ ചതിക്കുകയായിരുന്നുവെന്നും നാടകപ്രവർത്തകൻ അബ്ബാസ് കാളത്തോട്. ഇപ്പോൾ ആഷിക് അബു ചെയ്യുന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദിന് നേരെയാണ് അബ്ബാസ് കാളത്തോടിന്റെ ആരോപണം.
റമീസിന്റെ തീവ്രവലതുപക്ഷ രാഷ്ട്രീയനിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനെത്തുടർന്ന് ഇദ്ദേഹം സിനിമയിൽ നിന്നും മാറിനിൽക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്നേ തന്നെ അബ്ബാസ് തന്റെ ആരോപണങ്ങൾ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരുന്നു.
മൂന്നുനാല് വർഷങ്ങൾക്കു മുമ്പ് ഫെയ്സ്ബുക്കിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സിനിമയെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നുവെന്നും ഉടനെ റമീസ് എന്നയാൾ തന്നെ ഫോണിൽ ബന്ധപ്പെട്ട്, ഇത് വലിയ ബഡ്ജറ്റിൽ ഹോളിവുഡ് പരിവേഷത്തോടെ നമുക്കൊന്നിച്ച് ചെയ്യാമെന്ന് പറഞ്ഞു. ഫെയ്സ്ബുക്കിൽ പരസ്യം ചെയ്യുന്നത് തൽക്കാലത്തേയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ അത്തരം പ്രചാരണങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തതായി അബ്ബാസ് കാളത്തോട് പറയുന്നു. മുപ്പത് വർഷമായി താൻ മനസിൽ കൊണ്ടുനടക്കുന്ന പ്രോജക്ടായിരുന്നു ഇതെന്നും അബ്ബാസ് പറഞ്ഞു.
പിന്നീട് അബ്ബാസ് കേൾക്കുന്നത് ഇതു സംബന്ധിച്ച് ചില പ്രമുഖരുടെ യോഗം കോഴിക്കോടും ഖത്തറിലും നടന്നുവെന്നും ഇതിലുൾപ്പെട്ടവർ ഗൾഫ് രാജ്യങ്ങളിലെ പല പ്രവാസി പ്രമുഖരേയും നേരിൽപ്പോയി കണ്ടുവെന്നുമാണ്. 40 കോടി രൂപ ബഡ്ജറ്റിൽ 4 ഭാഷകളിൽ തമിഴ് നടൻ വിക്രമിനെ നായകനാക്കി അൻവർ റഷീദിന്റെ സംവിധാനത്തിൽ ഈ സിനിമ വരുന്നുവെന്നും റമീസും ഹർഷദും തിരക്കഥയെഴുതുന്നുവെന്നും തനിക്ക് വിവരം ലഭിച്ചു. എന്നാൽ തന്റെ സ്വപ്നപദ്ധതിയായ സിനിമ താൻ തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചത് ഇവരുടെ വാക്ക് വിശ്വസിച്ചാണ്. ഇത് ചതിയാണെന്ന് അബ്ബാസ് ആരോപിക്കുന്നു.
“രണ്ടു വർഷം മുമ്പ് RT പ്രമുഖൻ പി.എ.മുഹമ്മദ് ( Ali Mavilayi ) നാട്ടിലുള്ളപ്പോൾ അദ്ദേഹം എന്നെ കാണണമെന്ന് ഫോണിൽ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ കണ്ടിരുന്നു. അദ്ദേഹമെന്നോട് “റമീസ് എന്നയാൾ താങ്കളെ ബന്ധപ്പെടും ഞാൻ നമ്പർ കൊടുക്കുന്നുണ്ട്. താങ്കൾ FB യിൽ “വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ” സിനിമയുടെ പരസ്യമിട്ടിരുന്നല്ലോ. RT യിലെ ഒരു വിങ്ങ് അത് produce ചെയ്യാൻ പ്ലാനുണ്ട്.” പിറ്റേന്നു തന്നെ റമീസ് വിളിക്കുകയും ഇതേക്കുറിച്ച് ഫോണിലൂടെ ഡിസ്കസ് ചെയ്യുകയും ചെയ്തു. നമുക്കിത് വലിയ ബഡ്ജറ്റിൽ ചെയ്യാമെന്നും അബ്ബാസ്ക്ക FB യിലെ പരസ്യം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട പ്രകാരം ഞാനത് പിൻവലിച്ചു. ”
അബ്ബാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പിന്നീട് കോഴിക്കോട് വെച്ച് കുട്ടികൾക്കു വേണ്ടിയുള്ള ഒരു വെബ് ആനിമേഷൻ പ്രൊജക്ടിന് ശബ്ദം കൊടുക്കാൻ തന്നെ വിളിച്ചതു പ്രകാരം താൻ ചെന്നപ്പോൾ അവിടെയും റമീസും കൂട്ടരുമായിരുന്നു. അവിടെ വെച്ച് റമീസുമായി “വാരിയൻകുന്നത്ത് കഞ്ഞഹമ്മദ് ഹാജി ” സിനിമയെ പറ്റി ചർച്ച ചെയ്തു.”വാരിയംകുന്നൻ ദി വാരിയർ ” എന്ന് പേര് മാറ്റണമെന്ന് പറഞ്ഞു. അത് സമ്മതിച്ച് പിരിഞ്ഞു. സിനിമയുടെ സംവിധായകൻ ആരാണെന്ന് ചർച്ചയുണ്ടായപ്പോൾ തന്റെ സിനിമ താൻ തന്നെയാണ് സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയതായും അബ്ബാസ് പറയുന്നു. അതും പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്.
“ എന്നാൽ പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. റമീസിനെ ഫോണിൽ വിളിച്ച് എടുത്തതുമില്ല. സുഹൃത്ത് പി. എ മുഹമ്മദ് സൗദിയിൽ പോകുകയും ചെയ്തു. മാസങ്ങൾക്കു ശേഷം പി.കോയ സാഹിബിനെ ഫോണിൽ വിളിച്ച് ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ” അബ്ബാസെ അത് വേറെ ടീം ചെയ്യുന്നുണ്ട്. റമീസും കൂട്ടരും. കോഴിക്കോട് വെച്ച് പ്രമുഖരുടെ മീറ്റങ്ങ് നടന്നു. നാല്പത് കോടി ബഡ്ജറ്റിൽ വലിയ പ്രൊജക്ട്. നിന്നെ വിളിച്ചില്ലെ?” ഇടിവെട്ട് ഏറ്റ പോലെയായി ഞാൻ. പിന്നീട് വിഷാദത്തിലായ ഞാൻ ചില സുഹൃത്തുക്കളുടെ പ്രേരണയാൽ ഈ വിഷയത്തിന് വേണ്ടി ഖത്തറിൽ പോയി. അപ്പോഴാണറിയുന്നത് ഖത്തറിൽ അബ്ബാസലി യും സിക്കന്ദറും ഹർഷദും റമീസും വന്ന് വലിയ ഹോട്ടലിൽ പ്രമുഖരുടെ കോൺഫറൻസ് ഒരു മാസം മുമ്പ് നടന്നിരുന്നു.അതു കൊണ്ട് ഈ സിനിമാ പ്രൊജക്ടിനെക്കുറിച്ച് ഇനിയാരോടും പറയേണ്ട. ആളുകൾ തെറ്റിദ്ധരിക്കും.”
അബ്ബാസ് പറയുന്നു.
അബ്ബാസ് തുടരുന്നു.
“ഈ സംഭവം മുഴുക്കെ കേട്ട ശേഷം അബ്ബാസലി പറഞ്ഞത്: ” ഈ സംഭവമൊന്നും എനിക്കറിയില്ല. ഞാനിപ്പോൾ അതിലില്ല. നിങ്ങൾ സിക്കന്ദറെ വിളിക്കൂ” ഞാൻ സിക്കന്ദറെ (അദ്ദേഹവും എൻ്റെ സുഹൃത്താണ്) വിളിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ” ഇതേക്കുറിച്ച് എനിക്കൊന്നും ആധികാരികമായി പറയാൻ കഴിയില്ല. ഞാൻ ഈ പ്രൊജക്ടിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ മാത്രമാണ്. ഈ പ്രൊജക്ട് നടക്കും എന്ന് ഒരു ഉറപ്പുമില്ല.എന്തായാലും മറ്റുള്ളവരുമായി ചർച്ച ചെയ്യാം “
പിന്നെ ഒരു വിവരവുമില്ല.അവർ ആർഭാടമായി തന്നെ സിനിമ പ്രഖ്യാപിച്ചു. അബ്ബാസലിയുടെ “കോമ്പസി”ൻ്റ ബാനറിൽ സിക്കന്ദർ നിർമ്മിച്ച് റമീസും ഹർഷദും തിരക്കഥയെഴുതുന്ന…….. ചർച്ചയായി. സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി. നല്ല കാര്യം.“
വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട മതപരമായ വിവാദങ്ങളുടെയും തർക്കങ്ങളുടെയും പുറകേയല്ല തന്റെ സിനിമയെന്ന് അബ്ബാസ് പറയുന്നു. ഒരു സ്വാതന്ത്യ്രസമര പോരാളി എന്ന നിലയിലാണ് താൻ അദ്ദേഹത്തെ കാണുന്നത്. സിനിമയും അങ്ങനെ തന്നെയായിരിക്കുമെന്ന് അദ്ദേഹം ഇവാർത്തയോട് പറഞ്ഞു. ആര് ഏതുതരത്തിൽ ഈ വിഷയത്തിൽ സിനിമയെടുത്താലും താൻ തന്റെ സ്വപ്ന സിനിമയുമായി മുന്നോട്ട് പോകുമെന്നും അബ്ബാസ് കാളത്തോട് പറയുന്നു.